ലൈംഗിക ബന്ധത്തിനിടെ കമിതാക്കളുടെ മേൽ പശയൊഴിച്ച ശേഷം കൊന്നു: മന്ത്രവാദി പിടിയിൽ
Mail This Article
ജയ്പുർ∙ കാട്ടിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട കമിതാക്കളുടെ മേൽ ശക്തിയേറിയ പശയൊഴിച്ച ശേഷം കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദി അറസ്റ്റിൽ. രാജസ്ഥാനിൽ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേല ബവ്‌ധി വനമേഖലയിലാണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ രാഹുൽ മീണയെയും (32) സോനു കൻവാറിനെയുമാണ് (31) നഗ്നരായി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും വേറേ വിവാഹം കഴിച്ചിട്ടുണ്ടെന്നും വിവാഹേതര ബന്ധമാണിതെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ വ്യാപക പരിശോധനയിൽ 200ൽപരം ആളുകളെ ചോദ്യം ചെയ്തു. അൻപതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒടുവിലാണ് ദുർമന്ത്രവാദിയായ ഭലേഷ് ജോഷി പിടിയിലായത്.
ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. മന്ത്രവാദത്തിനായി ബിസിനസുകാരും പ്രാദേശിക രാഷ്ട്രീയക്കാരും സാധാരണക്കാരുമടക്കം ഭലേഷ് ജോഷിയെ സന്ദർശിച്ചിരുന്നു.
∙ കൊലപാതകം ഇങ്ങനെ
ഭലേഷ് ജോഷി കഴിഞ്ഞിരുന്ന ക്ഷേത്രത്തിൽ വച്ചാണ് രാഹുലും സോനുവും കണ്ടുമുട്ടിയതും ബന്ധം ആരംഭിച്ചതും. അത് ജോഷിക്കറിയാമായിരുന്നു. സോനു സ്ഥിരമായി ജോഷിയുടെ അടുത്ത് പൂജകൾക്കായി ചെല്ലുമായിരുന്നു. അതിനിടെ, രാഹുലുമായുള്ള വിവാഹബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്ന് ഉപദേശത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ജോഷിയെ സമീപിച്ചു. രാഹുലിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ജോഷി ഭാര്യയോടു പറഞ്ഞു.
ഇതറിഞ്ഞപ്പോൾ, ജോഷി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നു കേസ് കൊടുക്കുമെന്ന് സോനു ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്നാണ് ജോഷി ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. അതിനായി കടുപ്പമേറിയ പശയുടെ 50 ട്യൂബുകൾ വാങ്ങി ഒരു കുപ്പിയിൽ ഒഴിച്ചുവച്ചു.
നവംബർ 18ന് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമെന്ന വ്യാജേന രാഹുലിനെയും സോനുവിനെയും ജോഷി വനത്തിലെ ഒറ്റപ്പെട്ട പ്രദേശത്തേക്കു വിളിപ്പിച്ചു. അവരുടെ പ്രശ്നങ്ങൾ മാറാൻ ഇരുവരും തമ്മിൽ ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ട ശേഷം ജോഷി അവിടെനിന്നു മാറി. രാഹുലും സോനുവും ബന്ധപ്പെടുന്നതിനിടെ തിരിച്ചെത്തിയ ജോഷി അവരുടെ മേൽ പശ ഒഴിക്കുകയായിരുന്നു. ഒട്ടിപ്പിടിച്ച ശരീരങ്ങൾ വേർപെടുത്താൻ അവർ ശ്രമിക്കുന്നതിനിടെ രാഹുലിന്റെ കഴുത്ത് അറുത്ത ജോഷി, സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.
വനത്തിനുള്ളിലെ റോഡിൽനിന്ന് 300 മീറ്റർ മാറിയായിരുന്നു പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പശയിളക്കാൻ ഇരുവരും ശ്രമിച്ചതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോഷിയുടെ കൈനഖത്തിന്റെ ഇടയിൽനിന്ന് പശയുടെ അവശിഷ്ടം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ജോഷിയുടെ ആരാധകരായ പലരും ഇയാളെ കേസിൽനിന്ന് രക്ഷപ്പെടുത്താനായി സമീപിച്ചെന്നും എന്നാൽ കേസിന്റെ സ്വഭാവം മനസ്സിലായതോടെ മടങ്ങിപ്പോയെന്നും പൊലീസ് പറയുന്നു.
English Summary: Tantrik Kills Couple Having Sex In Jungle Using Superglue: Rajasthan Cops