‘എന്തു കുപ്പായം തയ്പ്പിക്കാനും 4 വർഷം സമയമുണ്ട്’: മുരളീധരന് ചെന്നിത്തലയുടെ മറുപടി
Mail This Article
തിരുവനന്തപുരം ∙ ശശി തരൂർ വിവാദത്തിൽ കെ.മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. തരൂരുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാകാമെന്ന കെ.മുരളീധരന്റെ പരിഹാസത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം. എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വർഷം സമയമുണ്ടെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ചെന്നിത്തല പിന്തുണച്ചു. സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ ഇടമുണ്ട്. ഭിന്നിപ്പ് ഉണ്ടാകുന്നതിന് ആരും കാരണക്കാരാകരത്. ഇത് കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയിൽ ഒരു രീതിയുണ്ട്. അതനുസരിച്ച് എല്ലാവരും പ്രവർത്തിക്കണം. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായിരിക്കണം. എല്ലാ നേതാക്കൻമാർക്കും പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരമുണ്ട്. എന്നാൽ പ്രവർത്തനം പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണമെന്നു മാത്രം. പരസ്യ പ്രസ്താവന കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
മലബാർ പര്യടനവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത് ആരെന്നറിയാമെന്നു കെ.മുരളീധരൻ എംപി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി കുപ്പായം തയ്‌ച്ചുവച്ച ചിലർക്ക് ഇതിൽ പങ്കുണ്ടെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തുപറയാന്‍ കഴിയില്ലെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. തരൂരിനെ വിലക്കിയതിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന്, എല്ലാ തരത്തിലുള്ള ആലോചനയും ഉണ്ടെന്നും മര്യാദയ്ക്ക് അല്ലാതെയുള്ള എല്ലാ ആലോചനകളും ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary: Ramesh Chennithala Replies To K Muralidharan's Criticism