കടൽക്കൊലക്കേസ്: എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ എന്റിക ലെക്സി കടല്‍ക്കൊലക്കേസില്‍ മത്സ്യത്തൊഴിലാളി ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന ഒൻപതു പേർക്കാണ് അഞ്ച് ലക്ഷംരൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എം.ആർ.ഷാ, എം.എ. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
നേരത്തെ, കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഇറ്റലി 10 കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി ബോട്ട് ഉടമ ഫ്രെഡ്ഡിക്കും നല്‍കി. എന്നാൽ ബോട്ട് ഉടമയ്ക്ക് നൽകിയ പണത്തിൽ 20 ലക്ഷം രൂപ വീതം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ബോട്ടിലുണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ബോട്ടുടമ 5 ലക്ഷം രൂപ വീതം മൊത്തം 45 ലക്ഷം രൂപ നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
2012 ഫെബ്രുവരി 15ന് ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ ലത്തോര്‍ എന്നിവരാണ് പ്രതികള്‍. നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇറ്റാലിയൻ സർക്കാർ കേസ് ഒത്തുതീര്‍പ്പാക്കാൻ തയാറായത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ 2021 മേയ് 21നാണ് ട്രൈബ്യൂണല്‍ വിധിച്ചത്. രാജ്യാന്തര ട്രൈബ്യൂണലിലെ വാദങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ.
English Summary: Italian marines case, Supreme court