ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്തിൽ കോൺഗ്രസ് പിന്തുണയിൽ സാമൂഹികവിരുദ്ധർ അക്രമത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ 2002ൽ അക്രമികളെ പാഠം പഠിപ്പിച്ചുവെന്നും ബിജെപി സംസ്ഥാനത്ത് സമാധാനം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2002 ഫെബ്രുവരിയിൽ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കത്തിച്ച സംഭവത്തെത്തുടർന്ന് ഗുജറാത്തിലുണ്ടായ കലാപം ചൂണ്ടിക്കാണ്ടിയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ‘‘ഗുജറാത്തിൽ കോൺഗ്രസ് ഭരണകാലത്ത് (1995ന് മുൻപ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാൻ കോൺഗ്രസ് പ്രേരിപ്പിച്ചിരുന്നു. ഇത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു’’– അമിത് ഷാ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ലഭിച്ച പിന്തുണ കാരണം, അക്രമികൾ അക്രമങ്ങളിൽ ഏർപ്പെടുന്നത് പതിവാക്കിയതിനാലാണ് 2002ൽ ഗുജറാത്ത് കലാപത്തിന് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘‘എന്നാൽ 2002ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം അവർ അക്രമത്തിന്റെ പാത വിട്ടു. 2002 മുതൽ 2022 വരെ അവർ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിന്നു. വർഗീയ കലാപത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചുകൊണ്ട് ബിജെപി ഗുജറാത്തിൽ സമാധാനം സ്ഥാപിച്ചു’’– അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ നിന്ന് 370–ാം വകുപ്പ് റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ അമിത് ഷാ, വോട്ട് ബാങ്ക് കാരണമാണ് കോൺഗ്രസ് അതിനെ എതിർത്തതെന്ന് ആരോപിച്ചു.

English Summary: "They Were Taught Lesson In 2002, Permanent Peace In Gujarat": Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com