ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഭരണഘടന തുറന്ന സ്വഭാവമുള്ളതും ഭാവിയെക്കരുതുന്നതും പുരോഗമനപരമായ വീക്ഷണങ്ങളാൽ പേരുകേട്ടതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വി ദ് പീപ്പിൾ’ എന്നത് കേവലം മൂന്നു വാക്കുകൾ മാത്രമല്ല, നമ്മുടെ ഭരണഘടനയുടെ സത്തയും ജനാധിപത്യത്തിന്റെ നിർവചനവുമാണ്. നമ്മെ ലോകത്തെ എല്ലാ ജനാധിപത്യങ്ങളുടെയും ‘മാതാവായി’ മാറ്റുന്നത് അതാണ്. അതിവേഗ വികസനവും സാമ്പത്തിക വളർച്ചയും നേടുന്ന ഇന്ത്യയെ ലോകമാകെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും പരിപാടിയിൽ പങ്കെടുത്തു.

 

വ്യക്തിയായാലും സ്ഥാപനമായാലും ചുമതലകൾക്കായിരിക്കണം പ്രഥമ പരിഗണനയെന്ന് നരേന്ദ്രമോദി പറഞ്ഞു. നമ്മുടെ രാജ്യത്തെ അതിവേഗം മുന്നോട്ടു നയിക്കാനും അതിനെ വിശ്വ നേതാവാക്കാനുമുള്ള പ്രവർത്തനങ്ങൾക്കായി പ്രതിജ്ഞയെടുക്കേണ്ട കാലമാണ് ‘ആസാദി കാ അമൃത്കാൽ’. അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ ഇന്ത്യ ജി20 യുടെ അധ്യക്ഷപദത്തിലെത്തും. നീതി വൈകാതിരിക്കാൻ യത്നിക്കുന്ന ഇന്ത്യൻ നീതിന്യായ സംവിധാനത്തെ പ്രധാനമന്ത്രി അനുമോദിച്ചു. പാവപ്പെട്ടവരെ പിന്താങ്ങുന്ന നയങ്ങൾ ഇന്ത്യയിലെ ദരിദ്രരെയും സ്ത്രീകളെയും ശാക്തീകരിക്കാൻ സഹായിക്കുന്നു, സാധാരണക്കാർക്കായി നിയമങ്ങൾ‍ ലളിതമാക്കുന്നു – മോദി പറഞ്ഞു. 

 

മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ‘2008 ൽ രാജ്യം ഭരണഘടനാ ദിനം ആഘോഷിക്കുന്ന വേളയിൽ, നമ്മുടെ രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശത്രുക്കൾ ഭീകരാക്രമണം നടത്തി. അതിൽ ജീവൻ നഷ്ടമായവർക്കെല്ലാം എന്റെ ആദരാഞ്ജലികൾ– അദ്ദേഹം പറഞ്ഞു.

 

ഇ–കോർട്ട് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പുതിയ സംരംഭങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

Content Highlight: Our Constitution is Open, Futuristic, Known For Progressive Views says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com