ADVERTISEMENT

മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കു പിന്നാലെ ചർച്ചയായി പുട്ടിന്റെ ആരോഗ്യസ്ഥിതി. ചർച്ചയുടെ ചിത്രങ്ങൾ വിഡിയോകളും പുറത്തുവന്നതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ആരംഭിച്ചത്. പുട്ടിന്റെ കൈകളുടെ നിറം അസാധാരണമായ രീതിയിൽ പർപ്പിൾ നിറമാകുന്നുണ്ടെന്നാണ് സൈബർ ലോകത്തിന്റെ കണ്ടെത്തൽ. ക്യൂബൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്കിടെ കസേരയിൽ പുട്ടിൻ മുറുകെ പിടിക്കുന്നതും അസ്വസ്ഥതയോടെ കാലുകൾ ചലിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഈ മാസം ആദ്യം, പുടിന്റെ കൈകളിൽ വിചിത്രമായ അടയാളങ്ങളും കറുപ്പ് നിറവും കാണിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു കുത്തിവയ്പ് എടുക്കുന്നതിന്റെ പാടുകൾ ആണെന്നാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുത്തിവയ്പ് എടുക്കാൻ കഴിയാത്തപ്പോൾ കുത്തിവയ്പ്പുകൾ എടുക്കുന്നതിന്റെ സൂചനയാണ് കൈകളിലെ കറുത്തപാടുകളെന്ന് ചില നിരീക്ഷകരും പറഞ്ഞു.

പുടിൻ അർബുദ ബാധിതനാണെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ഒരു യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന ഒരു വധശ്രമത്തിൽനിന്ന് പുടിൻ രക്ഷപ്പെട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മാസം ഏഴുപത് വയസ്സ് പൂർത്തിയായ പുടിന്, ഭരണത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണ് ഇപ്പോൾ.

1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിലാണ് റഷ്യ. യുക്രെയ്‌ൻ യുദ്ധത്തിൽ റഷ്യയുടെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിയിരിക്കുകയാണ്. എട്ടു മാസത്തിലേറെയായിട്ടും യുക്രെയ്നിൽ സമ്പൂർണ മേധാവിത്വം നേടാൻ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, വൻ തോതിലുള്ള ആൾനഷ്ടം സംഭവിക്കുകയും യുദ്ധസാമഗ്രികൾ നശിക്കുകയും ചെയ്തു.

English Summary: Vladimir Putin's Hands Turn Purple As He Is Seen Shaking During Meeting: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com