തരൂരിനോട് അസൂയ, ഈ കഥയില്‍ എന്നെ വില്ലനാക്കി; പരാതിയില്ല: വി.ഡി. സതീശൻ
Mail This Article
കൊച്ചി∙ തനിക്ക് ശശി തരൂരിനോട് അസൂയയുണ്ടെന്നതു ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണു തരൂരെന്നും അതില്‍ അസൂയ ഉണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. തരൂരിനോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. തരൂരിന്റെ അറിവിനോട് അസൂയയും. ഇപ്പോഴത്തെ വിവാദങ്ങളിൽ മാധ്യമങ്ങൾ വില്ലനാക്കാൻ ശ്രമിച്ചു, പ്രഫഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി സതീശന്റെ വാക്കുകൾ ഇങ്ങനെ:
‘‘ശശി തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണു മാധ്യമങ്ങളുടെ ശ്രമം. ഇൗ കഥയില്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എപ്പോഴും നമുക്കു നായകനായി നിൽക്കാൻ പറ്റുമോ. കഥകളിൽ വില്ലനും വേണമല്ലോ. കഥകളിൽ വില്ലൻ ഇല്ലെങ്കിൽ സ്ഥിരമായി ചെയ്യുന്ന സ്റ്റോറിയാകില്ലല്ലോ. ഇപ്പം മെനഞ്ഞ കഥയിലെ വില്ലനാകാനുള്ള യോഗമായിരുന്നു എനിക്ക്. നമുക്ക് എന്തുചെയ്യാൻ പറ്റും. നമ്മുടെ ജോലി വേറെയല്ലേ. നമ്മൾ അതുമായി പോകും.
എനിക്ക് ഡോ. എസ്.എസ്. ലാലിനോട് അസൂയ ഉണ്ട്. പല കാര്യങ്ങളിൽ നമ്മൾ അഭിപ്രായം പറയുന്നത് അറിവുള്ളവരോട് ചോദിച്ചിട്ടാണ്. കഥയിൽ പരാതിയില്ല. തിരുവനന്തപുരത്തെ പരിപാടിയില്‍ തരൂരുമായി സംസാരിച്ചില്ലെന്നതു മാധ്യമസൃഷ്ടി മാത്രമാണ്. ഇഷ്ടമുള്ളവരോടും ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് താന്‍. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോൾത്തന്നെ തരൂരിനെ എണീറ്റുനിന്ന് അഭിവാദ്യം ചെയ്തതാണ്.’’
English Summary: VD Satheesan says no problem with Shashi Tharoor