ADVERTISEMENT

കൊച്ചി∙ മംഗളുരു സ്ഫോടനക്കേസിൽ പിടിയിലായ പ്രതി കർണാടക തീർഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് കൊച്ചിയിലും സ്ഫോടനം ലക്ഷ്യമിട്ടെന്ന സംശയം ബലപ്പെടുന്നു. ആലുവയിൽ അഞ്ചു ദിവസത്തോളം താമസിച്ച ഇയാൾ കൊച്ചി നഗരത്തിൽ എത്തിയതിന്റെ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ആലുവയ്ക്കു പുറമേ പനമ്പള്ളിനഗറിലും മുനമ്പത്തും നോര്‍ത്ത് പറവൂരിലൂം ഷാരീഖ് വന്നതിന്റെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനം ലക്ഷ്യമിട്ടായിരുന്നു സന്ദർശനം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

കേരളത്തിനു പുറമേ തമിഴ്നാട്ടിലും ഇയാൾ യാത്ര ചെയ്തതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കുളച്ചലിലും കന്യാകുമാരിയിലും താമസിച്ചിരുന്ന മുഹമ്മദ് ഷാരിഖിന്റെ ഈ സ്ഥലങ്ങളിലെ സന്ദർശനങ്ങളുടെ ലക്ഷ്യം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കേരള‍ത്തിൽ ഷാരിഖുമായി നിരവധിപ്പേർ കൂടിക്കാഴ്ച നടത്തിയെന്നാണ് കണ്ടെത്തൽ. ഇവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷാരിഖ് തനിച്ചായിരുന്നില്ല കേരളത്തിൽ എത്തിയത് എന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവർക്കു പ്രാദേശക സഹായം ലഭിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു. 

ഇതിനിടെ ഇയാൾ ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്ഫോടനം നടത്തുന്നതിനു ഏതാനും ദിവസങ്ങൾ മുമ്പാണ് ശ്രീകൃഷ്ണ മഠം സന്ദർശിച്ചത്. ഇയാളുടെ ഫോണിൽ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. ഈ പരിസരത്തു വച്ചു സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതായും വിവരമുണ്ട്. സ്ഫോടനത്തിനു തൊട്ടു മുമ്പ് മംഗളുരു പരിസരത്ത് സാറ്റലൈറ്റ് ഫോൺ പ്രവർത്തിച്ചതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിൽ സാറ്റലൈറ്റ് ഫോൺ പ്രവർത്തിച്ചതിന്റെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉഡുപ്പിയിലും സ്ഫോടനം ലക്ഷ്യമിട്ടാണോ സന്ദർശിച്ചതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. 

മംഗളുരുവിൽ ഓട്ടോറിക്ഷ സ്ഫോടനത്തിൽ പരുക്കേറ്റ ഷാരിഖ് നിലവിൽ ഫാദർ മുള്ളർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലൈംഗിക അവയവത്തിന് ഉൾപ്പടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലാണ്. സ്ഫോടക വസ്തു നിർമിക്കുന്നതിലുള്ള പ്രാവീണ്യമില്ലായ്മയാണ് കുക്കർ ബോംബ് സ്ഫോടനത്തിന്റെ ശേഷി കുറച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ. 

ചികിത്സയിൽ കഴിയുടന്ന ഷാരിഖിനെ ചോദ്യം ചെയ്താൽ മാത്രമേ കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പടെയ ഇയാൾ നടത്തിയ തുടർ യാത്രകളുടെ ലക്ഷ്യങ്ങൾ സംബന്ധന്ധിച്ചു വ്യക്തത വരികയുള്ളൂ. കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുവരെ ഇയാളുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ എടിഎസിനു കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ വീട്ടിൽ ഉൾപ്പടെ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

English Summary: English Summary: Mangaluru blast accused stayed in Aluva for 5 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com