ADVERTISEMENT

ജയ്പുർ∙ രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ നിലപാട് ഇരുവരെയും അറിയിച്ചു. പദവിമാറ്റം സംബന്ധിച്ച് ഉറപ്പുകൾ ഒന്നും നൽകിയിട്ടില്ല, തൽസ്ഥിതി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്തരുതെന്നും വേണുഗോപാൽ നിർദേശിച്ചു.

ഒരുമിച്ചുപോകാമെന്ന് ഇരുവരും അറിയിച്ചതായി വേണുഗോപാൽ പറഞ്ഞു. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ആഭ്യന്തര കലഹം കൈവിട്ടുപോകുന്നതു തടയുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഗെലോട്ടിനെയും പൈലറ്റിനെയും ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രശ്നങ്ങളില്ലെന്നു വ്യക്തമാക്കി ഇരുവരും മാധ്യമങ്ങൾക്കുമുന്നിലെത്തി. വിഷയം ഇവിടം കൊണ്ട് അവസാനിച്ചെന്നും ഗെലോട്ട് വ്യക്തമാക്കി.

‘‘ഞങ്ങൾ രണ്ടു നേതാക്കൾ പാർട്ടിയുടെ സമ്പത്താണെന്നു രാഹുൽ ഗാന്ധി പറഞ്ഞാൽ ഞങ്ങൾ അങ്ങനെതന്നെയാണ്. അതിൽ തർക്കം എവിടെയാണ്. ഞങ്ങളുടെ മുതിർന്ന നേതാവ് ഒരു കാര്യം പറഞ്ഞാൽ പിന്നീട് അതിൽ വാഗ്വാദത്തിനില്ല’’ – അശോക് ഗെലോട്ട് മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ ദിവസം ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സച്ചിൻ പൈലറ്റിനെ ഗെലോട്ട് ‘ചതിയൻ’ എന്നു വിശേഷിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഇതിനോട് ഇൻഡോറിൽ പ്രതികരണം തേടിയ മാധ്യമങ്ങളോടാണ് ഇരുവരും പാർട്ടിയുടെ സമ്പത്താണെന്നു രാഹുൽ വ്യക്തമാക്കിയത്. ദിവസങ്ങൾക്കുള്ളിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കും. ഇതിനു മുൻപുള്ള വെടിനിർത്തലാണിത്.

English Summary: Ashok Gehlot And Sachin Pilot Stand Together In Rajasthan
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com