ഭഗ്‌വന്ത് മാനിന്റെ വീടിനു പുറത്ത് വൻ പ്രതിഷേധം; ലാത്തിവീശി പൊലീസ്
Mail This Article
ചണ്ഡിഗഢ്∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ വീടിനു പുറത്ത് വൻ പ്രതിഷേധം. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. സാംഗ്രൂരിലെ വീടിനുമുന്നിൽ പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം ഉണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. സംഭവസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലായിരുന്നു മാൻ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കുറഞ്ഞ വേതന തുക 700 രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിക്കണമെന്നും പാവപ്പെട്ടവർക്കു വീടു നൽകുന്ന 5 മാർല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, വീടിന്റെ ഗേറ്റിനു മുന്നിൽ ധർണ ഇരിക്കുകയാണ് പ്രതിഷേധക്കാർ. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രാവിലെ പട്യാല ബൈപ്പാസിലെത്തിയ ശേഷമാണു പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ലാത്തിച്ചാർജിൽ ചില പ്രതിഷേധക്കാർക്കു പരുക്കേറ്റു. നേരത്തേ 19 ദിവസം കർഷകർ പ്രതിഷേധിച്ചിരുന്നു. പിന്നീട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചതിനെത്തുടർന്ന് ഒക്ടോബറിൽ സമരം പിൻവലിച്ചു.
ബിജെപിയാണ് പ്രതിഷേധത്തിനു പിന്നിലെന്നാണ് എഎപിയുടെ ആരോപണം. സംഝ മസ്ദൂർ മോർച്ചയുടെ പേരിലാണ് എട്ട് തൊഴിലാളി യൂണിയനുകൾ പ്രതിഷേധിക്കുന്നത്.
English Summary: Bhagwant Mann In Gujarat, Massive Protest Outside Punjab Home Over Wages