ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയിൽ കൊണ്ടുവരേണ്ട ബില്ലുകളെ സംബന്ധിച്ചു ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. അന്ധവിശ്വാസത്തെ തടയുന്നതിനുള്ള ബിൽ ഈ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമപരിഷ്കരണ കമ്മിഷൻ തയാറാക്കിയ കരടു ബില്ലിൽ നിയമവകുപ്പ് കൊണ്ടുവന്ന ചില മാറ്റങ്ങളോടെയാണു ബിൽ സഭയിൽ അവതരിപ്പിക്കുന്നത്.

സഹകരണ മേഖലയിലെ ക്രമക്കേട് തടയുന്നതിനും സമ്പൂർണ പരിഷ്കരണം നടപ്പിലാക്കുന്നതിനുമുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും അഭിഭാഷക ക്ഷേമ ഭേദഗതി ബിൽ അടക്കമുള്ള മറ്റു ബില്ലുകളും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴുവർഷംവരെ ശിക്ഷയും 5000 മുതൽ 50,000 രൂപവരെ പിഴയുമാണു കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നൽകണം. ഗുരുതരമായ പരുക്കാണെങ്കിൽ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ ഒരു വർഷം മുതൽ ഏഴുവർഷംവരെ തടവും 5000 മുതൽ 50,000രൂപവരെ പിഴയും ശിക്ഷ.

തട്ടിപ്പിനെ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവർക്കെതിരെ നടപടിയെടുക്കും. തട്ടിപ്പു കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താനും ആവശ്യമെങ്കിൽ രേഖകൾ പിടിച്ചെടുക്കാനും പൊലീസിനു ബില്ലിൽ അധികാരം നൽകുന്നു.
മതസ്ഥാപനങ്ങളിൽ നടക്കുന്ന, ജീവനു ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളിൽനിന്ന് ഒഴിവാക്കി. സർക്കാർ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ഇരയായവർക്കു മതിയായ ചികിൽസയും കൗൺസിലിങും നൽകണമെന്നും കരട് ബില്ലിൽ നിർദേശിക്കുന്നു.

English Summary: Kerala Cabinet to decide on which all bills are to be presented in the upcoming assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com