ഡാം തകർന്നാൽ ആണവ യുദ്ധം, യുക്രെയ്നു മേൽ റഷ്യൻ തീമഴ; മൂന്നാം മഹായുദ്ധ ഭീതി
Mail This Article
എസ്കലേറ്റ് ടു ഡീ –എസ്കലേറ്റ്, മലയാളത്തിൽ പറഞ്ഞാൽ ഉഷ്ണം ഉഷ്ണേന ശാന്തി. റഷ്യൻ പ്രതിരോധ നയത്തിന്റെ ആണിക്കല്ലായ ഈ മുദ്രാവാക്യം യുക്രെയ്നിനെ മാത്രമല്ല ലോകത്തെയാകമാനം കൊണ്ടുചെന്നു നിർത്തുന്നത് ആശങ്കയുടെ മുൾമുനയിൽ. അതെ, റഷ്യ കലാശക്കൊട്ടിന് ഒരുങ്ങുകയാണ്. പത്തു മാസമായി ലോകത്തെ പ്രതിസന്ധിയിലാക്കിയ റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നതോടെ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം തുടരുമ്പോഴും റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നു. കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്ന സൂചന, തണുത്തുറയുന്ന മഞ്ഞുകാലത്തും യൂറോപ്പിനെ വിയർത്തു കുളിപ്പിക്കുകയാണ്. വരുന്ന ഏതാനും ആഴ്ചകൾ യുക്രെയ്നിനു നിർണായകമാണ്. ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമ