ജിബൂത്തിയിൽ ചൈനയുടെ വിദേശ താവളം; യുഎസ് റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
Mail This Article
ന്യൂഡൽഹി∙ ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളം ഇന്ത്യയ്ക്കു ഭീഷണി ആയേക്കുമെന്ന് റിപ്പോർട്ട്. ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള രാജ്യമായ ജിബൂത്തിയിൽ ആണ് ചൈനയുടെ സൈനിക താവളം വരുന്നത്. എറിത്രിയ, ഇത്യോപ്യ, സൊമാലിയ എന്നിവയാണ് അയൽ രാജ്യങ്ങൾ. ജിബൂത്തിയിൽനിന്ന് ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കി.മീ. ദൂരം മാത്രമേയുള്ളൂ. ഇവിടെ വരുന്ന സൈനിക താവളം ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉണ്ടാക്കിയേക്കും.
ഇതിന്റെ വിശദാംശങ്ങൾ യുഎസ് പ്രതിരോധ വിഭാഗം ചൈനയെക്കുറിച്ചു തയാറാക്കിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ട് ഞായറാഴ്ച പുറത്തുവിട്ടു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന വിമാനവാഹിനിക്കപ്പലുകൾ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തേയും യുഎസ് വ്യക്തമാക്കിയിരുന്നു.
നിലവിൽ ചൈനയ്ക്ക് മൂന്നു വിമാനവാഹിനിക്കപ്പലുണ്ട്. ഇന്ത്യൻ നാവികസേനയ്ക്ക് രണ്ട് വിമാനവാഹിനിക്കപ്പലാണുള്ളത്. റഷ്യൻ നിർമിത ഐഎൻഎസ് വിക്രമാദിത്യയും തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്തും. ഇതിൽ വിക്രാന്ത് കമ്മിഷൻ ചെയ്തെങ്കിലും പൂർണ സജ്ജമാകാൻ മാസങ്ങളെടുക്കും.
English Summary: Huge Warning For Indian Navy In US Dossier On China