കൊലപാതകക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ കഞ്ചാവുമായി പിടിയിൽ
Mail This Article
കോഴിക്കോട്∙ കൊലപാതകക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ കഞ്ചാവുകേസിൽ പിടിയിലായി. തമിഴ്നാട് സ്വദേശിയായ എം. മുരുകൻ (59) നെയാണ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു കിലോഗ്രാമിൽ താഴെ മാത്രം കഞ്ചാവ് പലതവണകളായി കൊണ്ടുവന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയായിരുന്നു. ആന്ധ്രയിൽ നിന്നും കോയമ്പത്തൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽനിന്നാണ് മുരുകൻ കഞ്ചാവ് വാങ്ങുന്നത്.
ഫോൺ ചെയ്ത് ഓർഡർ ബുക്ക് ചെയ്ത ശേഷം ആവശ്യക്കാർ എത്തേണ്ട സ്ഥലം മുരുകൻ അറിയിക്കും. എല്ലാവരോടും ഒരേ സ്ഥലത്ത് എത്തിച്ചേരാനാണ് പറയുക. എത്തിയ ഉടനെ വിൽപന നടത്തി സ്ഥലംവിടുന്നതിനാൽ മുരുകനെ കഞ്ചാവുമായി പിടികൂടുക എളുപ്പമായിരുന്നില്ല. ജാമ്യം ലഭിക്കത്തക്ക അളവിൽ മാത്രം കഞ്ചാവുമായി വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തും. പുലർച്ചെ സമയങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽക്കും.
സിറ്റി ക്രൈം സ്ക്വാഡും ടൗൺപൊലീസും ചേർന്നാണ് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബാറിന് മുന്നിൽ വെച്ച് കഞ്ചാവുമായി പിടിയിലായത്. ഇയാളിൽനിന്ന് 4,000 രൂപയും ടൗൺ പൊലീസ് പിടിച്ചെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പിത്ത്, സജേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
English Summary: Man arrested in Ganja case , Kozhikode