ഇടുക്കി എയർസ്ട്രിപ്പ് അഭിമാന മുഹൂർത്തം; തുടർപദ്ധതികൾ വൈകാതെ: മന്ത്രി ആർ.ബിന്ദു
Mail This Article
തിരുവനന്തപുരം∙ ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾ യാഥാർഥ്യമാക്കി ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കിയ ദൗത്യം എൻസിസിക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും അഭിമാനമുഹൂർത്തമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പൈലറ്റ് പാലക്കാട്ടുകാരൻ കൂടിയായ എൻസിസി കമാൻഡിങ് ഓഫിസർ എ.ജി.ശ്രീനിവാസ്, കോ-പൈലറ്റ് ഉദയ് രവി, എൻസിസി നേതൃത്വം, പദ്ധതിയിൽ സഹകരിച്ച മറ്റെല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദനവും കടപ്പാടും അറിയിച്ചു.
ഒരു വർഷത്തിനിടയിലെ പല പരീക്ഷണപരാജയങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടാണ് മുൻപേ നിശ്ചയിച്ച ദൗത്യം ഗംഭീരമായി വിജയിപ്പിച്ചിരിക്കുന്നത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനൊപ്പം തന്നെ, അടിയന്തരസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള പൊതുകാര്യങ്ങൾക്കും ഉപകരിക്കുമെന്നതാണ് പദ്ധതി കാലവിളംബമോ സാങ്കേതികതടസ്സങ്ങളോ വിലങ്ങാവാതെ മുന്നോട്ടുനീക്കാൻ പ്രേരണയായത്.
ഇടുക്കിയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാരസാധ്യതകളിലേക്കും ഇതിന് ഭാവിയിൽ വഴി തുറക്കാനാവും. ട്രയൽ ലാൻഡിങ്ങിനു ശേഷമുള്ള റിപ്പോർട്ട് എത്രയും പെട്ടെന്നുതന്നെ എൻസിസി സമർപ്പിക്കും. പദ്ധതി പരിപൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ തൊട്ടുപിന്നാലെ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
English Summary: Minister R Bindu on Idukki Air Strip