ബൈക്ക് നൽകിയില്ല; യുവാവിന് സുഹൃത്തിന്റെ ക്രൂരമർദനം: സിസിടിവി ദൃശ്യം പുറത്ത്
Mail This Article
തൃശൂർ∙ ബൈക്ക് നൽകാത്തതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചു. നവംബർ 25ന് നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അഞ്ചേരി സ്വദേശി മിഥുനെ അഞ്ചേരി സ്വദേശി വൈശാഖ് ആണ് മർദിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയായ വൈശാഖിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേരള വർമ കോളജിനു സമീപത്തുള്ള ഒരു മൊബൈൽഫോൺ സ്ഥാപനത്തിലായിരുന്നു സംഭവം ഉണ്ടായത്. മിഥുന്റെ ബൈക്ക് സുഹൃത്തായ വൈശാഖ് ചോദിച്ചപ്പോൾ കൊടുക്കാത്തതിന്റെ ദേഷ്യമാണ് മർദനത്തിൽ കലാശിച്ചത്. പതിവായി ക്രിമിനൽ സ്വഭാവം കാണിക്കുന്നയാളാണ് വൈശാഖ് എന്ന് പൊലീസ് പറയുന്നു. മർദനത്തിനുശേഷം മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. ഹിമോഫീലിയ രോഗി കൂടിയാണ് മിഥുൻ. സംഭവത്തിന്റെ പിറ്റേന്നു തന്നെ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് മർദനത്തിന്റെ തീവ്രത പുറംലോകം അറിഞ്ഞത്.
English Summary: Youth attacked in Thrissur, CCTV Footage