വിഴിഞ്ഞത്ത് സമവായനീക്കം; മലങ്കര, ലത്തീൻ സഭാ തലവൻമാരുമായി സർക്കാരിന്റെ ചർച്ച
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം സമരം തീർക്കാൻ ചീഫ് സെക്രട്ടറി മലങ്കര, ലത്തീൻ സഭാ തലവൻമാരുമായി ചർച്ച നടത്തി. കർദിനാൾ ക്ലിമ്മിസ് ബാവയും ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയും പങ്കെടുത്തു. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
അതിനിടെ, വിഴിഞ്ഞത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം രൂക്ഷമായി. തീരുമാനം സര്‍ക്കാരിന്റേതല്ലെന്നും കോടതിയുടേതാണെന്നും പറഞ്ഞ് കയ്യൊഴിയാനാണ് സര്‍ക്കാര്‍ ശ്രമം. സംഘര്‍ഷങ്ങളില്‍ ബാഹ്യഇടപെടലെന്ന ആരോപണത്തെച്ചൊല്ലി മന്ത്രിമാര്‍ക്കിടയിലെ ഭിന്നതയും മറനീക്കി.
സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ബാഹ്യ ഇടപെടലില്ലെന്ന് ഇന്നലെ മന്ത്രി ആന്റണി രാജു നിലപാടെടുത്തിരുന്നു. എന്നാല്‍ തുറമുഖമന്ത്രി അത് തള്ളുകയാണ്. മുഖ്യമന്ത്രിയും ഇടത് മുന്നണിയും സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യമെന്ന നിലപാടിലാണ്. കേന്ദ്രസേനയെ ആവശ്യമില്ലെന്ന നിലപാട് സ്ഥലം എംപിയായ ശശി തരൂര്‍ വ്യക്തമാക്കിയപ്പോള്‍ വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ വിരണ്ടുപോയതാണ് കേന്ദ്രസേനയെ വിളിക്കാന്‍ കാരണമെന്ന് ബിജെപി കുറ്റപ്പെടുത്തി.
English Summary: Vizhinjam protest meeting udates