വിഴിഞ്ഞം പ്രശ്നം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎം: ‘നിർമാണം തുടരണം’
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം പ്രശ്നം തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാൻ സിപിഎം. കടകംപള്ളി സുരേന്ദ്രൻ ശ്രദ്ധക്ഷണിക്കലായി വിഷയം അവതരിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് നിർമാണം തുടരണമെന്നു സഭയിൽ ആവശ്യപ്പെടും.
മത്സ്യത്തൊഴിലാളികൾ 137 ദിവസമായി നടത്തുന്ന സമരം തീർക്കാൻ അനുരഞ്ജന ചർച്ചകൾ പലതട്ടിൽ ആരംഭിച്ചിട്ടുണ്ട്. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായി ശനിയാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വം ഉച്ചയോടെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണു കാതോലിക്കാ ബാവാ മുഖ്യമന്ത്രിയെ കണ്ടത്.
തിങ്കളാഴ്ച സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും മറ്റും പങ്കെടുപ്പിച്ച് വിശദമായ ചർച്ച നടന്നേക്കും. അനുനയ നീക്കങ്ങൾ പുരോഗമിച്ചാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യവും ചർച്ചയിൽ ഉണ്ടാകുമെന്നാണു സൂചന. വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎം പ്രചാരണ ജാഥ നടത്താനൊരുങ്ങുകയാണ്. ആനാവൂര്‍ നാഗപ്പന്‍ ക്യാപ്റ്റനായ ജാഥ ചൊവ്വാഴ്ച വൈകിട്ട് വര്‍ക്കലയില്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
English Summary: Vizhinjam issue in assembly on monday