സിപിഐ നേതാവിന്റെ വീടിനു നേരെ ആക്രമണം; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം
Mail This Article
കൊച്ചി ∙ അന്തരിച്ച സിപിഐ നേതാവ് സി.വി.യോഹന്നാന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ അർധരാത്രിയാണ് സി.വി.യോഹന്നാന്റെ മൂവാറ്റുപുഴയിലുള്ള വീടിനു നേരെ ഒരുസംഘം ആളുകളുടെ ആക്രമണമുണ്ടായത്. സിവിയുടെ ഭാര്യയ്ക്കും മകൻ സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിനും ആക്രമണത്തിൽ പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു.
നിർമല കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നും സൂചനയുണ്ട്. കോളജിലെ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച എഐഎസ്എഫ് പ്രവർത്തകരെ സംരക്ഷിക്കുന്നത് ബാബുവാണെന്ന് തുടക്കം മുതൽ തന്നെ ആരോപണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തും.
നിർമല കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആക്രമണത്തിൽ 17 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ ഭക്ഷണം കഴിക്കാനെത്തിയ എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നും ഇതിനു രാഷ്ട്രീയ വ്യത്യാസമില്ലാതെ സുഹൃത്തുക്കൾ പ്രതിരോധിക്കുകയായിരുന്നെന്നുമാണ് എഐഎസ്എഫ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെയുള്ളവർക്കു നേരെയുണ്ടായ ആക്രമണത്തിൽ നടപടി വേണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.
ബാബുവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ പ്രതിഷേധവുമായി എഐവൈഎഫ് ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഘർഷം നിലനിൽക്കുന്നതിനാൽ സംയമനം പാലിക്കണമെന്നു പൊലീസ് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു.
English Summary: Attack Against House of Late CPI Leader CV Yohannan