ADVERTISEMENT

തിരുവനന്തപുരം∙ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിനു മുൻകൈയെടുക്കണമെന്ന് ഫിൻലൻഡിലെ ഇന്ത്യന്‍ അംബാസഡര്‍ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

അറുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഫിൻലൻഡിലുണ്ട്. അതില്‍ നല്ലൊരുഭാഗം മലയാളികളാണ്. ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലൻഡില്‍ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറില്‍ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് അംബാസഡർ താൽപര്യപ്പെട്ടു.

കേരളത്തിലേക്ക് ഫിൻലൻഡില്‍നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാൻ ഫിൻലൻഡിലെ പ്രധാനപ്പെട്ട ട്രാവല്‍ ഏജന്‍സി പ്രതിനിധികളെ കേരളത്തിലേക്കു ക്ഷണിച്ച് ടൂറിസം സാധ്യതകള്‍ നേരിട്ടു കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കണം. അക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

20 ഫിന്നിഷ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി ചേര്‍ന്ന് തൊഴിലവസരം ഒരുക്കുന്നതിനു ശ്രമിക്കാമെന്ന് അംബാസഡർ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഫിൻലൻ‍ഡില്‍ എത്തിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. കേരളത്തില്‍നിന്നുള്ള കമ്പനികള്‍ ഫിൻലൻ‍ഡില്‍ വന്ന് അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കണം. തുടര്‍ന്ന് ഫിൻലൻ‍ഡ് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള - ഫിൻലൻ‍ഡ് ഇന്നവേഷന്‍ കോറിഡോര്‍ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസഡർ അറിയിച്ചു.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫിൻലൻ‍ഡില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി അവിടെനിന്നുള്ള സംഘം കേരളം സന്ദര്‍ശിച്ചുവരികയാണ്. ഇതിന്‍റെ ഭാഗമായാണ് അംബാസഡർ കേരളത്തിലെത്തിയത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിൻലൻ‍ഡിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. അധ്യാപക, വിദ്യാര്‍ഥി വിനിമയ പരിപാടിയുടെ സാധ്യത പരിഗണിക്കാവുന്നതാണെന്നും അംബാസഡര്‍ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടുന്ന വര്‍ക്കിങ് ഗ്രൂപ്പ് സര്‍ന്ദര്‍ശനത്തിന്‍റെ അനുബന്ധമായി തയാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary: Finland may cooperate with Kerala in Education, Tourism, and Startups
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com