ADVERTISEMENT

തിരുവനന്തപുരം∙ നിയമനക്കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും പലതവണ ജലപീരങ്കിയും പ്രയോഗിച്ചു. കണ്ണീര്‍വാതകഷെല്‍ കൊണ്ട് ഒരു പ്രവര്‍ത്തകന് പരുക്കേറ്റു. ജോലിക്ക് മുന്നില്‍ സര്‍ക്കാര്‍ ബാരിക്കേഡ് വയ്‌ക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

അതേസമയം, നിയമനക്കത്ത് വിഷയത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. മേയറുടെ പേരിലുള്ള വിവാദക്കത്തു പ്രകാരം കോർപറേഷനിൽ നിയമനം നടക്കാത്തതിനാൽ സർക്കാരിനു നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തങ്ങളുടെ അന്വേഷണ പരിധിയിൽ ഇതു വരില്ലെന്നും പൊലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നത്.

മുൻ വർഷങ്ങളിലെ നിയമനക്രമക്കേടിനെ‍ക്കുറിച്ചുള്ള പരാതി പരിഗണിക്കാതെയാണ് അന്വേഷണത്തിനു തിരശീലയിടുന്നത്. കത്തി‍ന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും ഇത്തരമൊരു കത്തു തയാറാക്കിയിട്ടില്ലെന്നാണ് മേയറുടെ മൊഴിയെന്നും കത്തിൽ ഒപ്പിട്ട തീയതിയിൽ മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോ‍യെന്നു തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഇതു വരികയുള്ളൂ. എങ്കിലേ അന്വേഷണം നിലനിൽക്കുകയു‍ള്ളൂ എന്നും റിപ്പോർട്ടിലുണ്ട് എന്നറിയുന്നു.

താൽക്കാലിക നിയമനത്തിനു പാർട്ടി പട്ടിക ആവശ്യപ്പെട്ട് കത്തു നൽകിയതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ തിരുവനന്തപുരം കോർപറേഷനിൽ തിരുകിക്കയറ്റിയെന്നും ആരോപിച്ച് കോർപറേഷനിലെ കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ ഉൾപ്പെടെയുള്ളവരാണ് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. ആദ്യം നടപടിയെടുക്കാതി‍രുന്ന വിജിലൻസ്, ഹൈക്കോടതി നോട്ടിസ് ലഭിച്ചപ്പോഴാണ് അന്വേഷണം പ്രഖ്യാപിച്ചത്.

English Summary: Conflict in Youth Congress March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com