മര്‍ദിച്ചതിനു പിന്നില്‍ ലഹരിസംഘം; അവര്‍ക്ക് യുഡിഎസ്എഫിന്‍റെ പിന്തുണ: അപര്‍ണ
Mail This Article
മേപ്പാടി∙ തന്നെ മര്‍ദിച്ചതിനു പിന്നില്‍ ലഹരിസംഘമെന്നു മേപ്പാടി പോളിടെക്നിക്കിലെ എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരി. കോളജിലെ ലഹരി ഉപയോഗത്തെക്കുറിച്ചു പൊലീസിനെ അറിയിച്ചിരുന്നു. ട്രാബിയോക്ക് എന്ന പേരിലാണ് ലഹരിസംഘത്തിന്‍റെ പ്രവര്‍ത്തനം. കെഎസ്‌യു-എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫിന്‍റെ പിന്തുണ ഇവര്‍ക്കുണ്ടെന്നും വയനാട് എസ്എഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കൂടിയായ അപര്‍ണ പറഞ്ഞു.
അപർണയെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 40 പേർക്കെതിരെ കേസെടുക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ ഭീഷണിയും എത്തി. മേപ്പാടിയിലെ അക്രമത്തിനു പകരം ചോദിക്കുമെന്നും കേസിൽ ഉൾപ്പെട്ട ചിലരുടെ പേരുകൾ എടുത്തുപറഞ്ഞ് ജയിൽ മുറ്റം മുതൽ നാദാപുരം വരെ മർദിക്കുമെന്ന പരസ്യമായ ഭീഷണിയും മുഴക്കിയിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞ പേരുകളിൽ ഉൾപ്പെട്ട അതുൽ, കൂടെയുണ്ടായിരുന്ന കിരൺ രാജ് എന്നിവരുടെ ബൈക്കുകൾ ഇന്നലെ രാത്രി കത്തിച്ചു. വടകരയിലെ വീടുകളിലിരുന്ന ബൈക്ക് റോഡില്‍ തള്ളിയിട്ടശേഷം കത്തിക്കുകയായിരുന്നു. അഭിനവ് എന്ന പേരാമ്പ്ര സ്വദേശിക്കും ക്രൂരമായി മർദനം ഏറ്റിരുന്നു. അപർണയ്ക്ക് മർദനമേറ്റതിന്റെ അനന്തരഫലങ്ങളാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.
English Summary: Drug gang behind the beating: UDSF support for them: SFI leader Aparna