ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു: 2 കൗമാരക്കാരെ വെടിവച്ചുകൊന്ന് കിം ഭരണകൂടം
Mail This Article
പ്യോങാങ് ∙ ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത 2 ആണ്‍കുട്ടികളെ വെടിവച്ചുകൊന്ന് ഉത്തരകൊറിയ. 16, 17 വയസ്സുള്ള കുട്ടികളെയാണ് ഉത്തര കൊറിയയിലെ ഫയറിങ് സ്ക്വാഡ് വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളാണിവർ.
പൊതുജന മധ്യത്തിലാണു ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഭരണകൂടം സ്വീകരിക്കുന്നുണ്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതി കാരണമാണ് ഇവ കിം ജോങ് ഉൻ ഭരണകൂടം 2020ല്‍ നിരോധിച്ചത്.
കിം ജോങ് ഉൻ മകളുമായി പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സർക്കാർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമായ വധശിക്ഷയുടെ വാർത്ത വരുന്നത്. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണ് മകളുമൊത്ത് കിം എത്തിയത്.
English Summary: North Korea executes 2 minors for watching, distributing K-dramas