ADVERTISEMENT

ന്യൂഡൽഹി ∙ ഹിമാചല്‍ പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസിന് അടുത്ത വെല്ലുവിളിയായി മുഖ്യമന്ത്രി പദവിക്കു വേണ്ടിയുള്ള നേതാക്കളുടെ ചരടുവലികൾ. ഹിമാചല്‍ പിസിസി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സിങ് സുഖു അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരിലൊരാൾ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. എന്നാല്‍ പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രിയാകാന്‍ കച്ചമുറുക്കിക്കഴിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിക്കസേരക്കായി വടംവലി രൂക്ഷമായത്.

പ്രതിഭ സിങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ലോക്സഭാ എംപിയാണ് പ്രതിഭ സിങ്. മുഖ്യമന്ത്രിയായാൽ, ഈ സ്ഥാനം രാജിവച്ച് നിയമസഭയിലേക്കു മത്സരിക്കേണ്ടി വരും. വീരഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് വിജയത്തിലേക്കെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന് എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കുമെന്നും വിക്രമാദിത്യ സിങ് ഷിംലയില്‍ പറഞ്ഞു. എന്നാൽ ജയിച്ചവരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ സുഖ്‌വീന്ദർ സിങ് സുഖുവിനാണെന്നാണ് നിലവിലെ വിവരം.

ഹിമാചലിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ, ബിജെപിയുടെ ചാക്കിട്ടു പിടിത്തം ഒഴിവാക്കുന്നതിനായി കനത്ത ജാഗ്രതയിലാണ് കോൺഗ്രസ് നേതൃത്വം. ജനാധിപത്യം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിക്രമാദിത്യ സിങ് പറഞ്ഞു. എഐഐസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഹിമാചലിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ എന്നിവരെ നിരീക്ഷകരായി ഹിമാചലിലേക്ക് അയച്ചു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വെള്ളിയാഴ്ച ഷിംലയിൽ എംഎൽഎമാരുടെ യോഗം ചേരുമെന്ന് ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള രാജീവ് ശുക്ല പറഞ്ഞു.

English Summary: Congress Himachal MLAs to meet tomorrow to decide chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com