ADVERTISEMENT

ഗുജറാത്തിൽ ഏഴാമൂഴമാണ് ബിജെപിക്ക്. 1995ൽ 121 സീറ്റുമായി ആരംഭിച്ച ജൈത്രയാത്ര എത്തിനിൽക്കുന്നത് 156 എന്ന റെക്കോർഡ് സീറ്റു നേട്ടത്തിൽ. 27 വർഷമായി ബിജെപിക്കൊപ്പമാണ് ഗുജറാത്ത്. പ്രതികൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും, ഇത്തവണയും അധികാരത്തിലേറാൻ ബിജെപിയെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാമാണ്? ഈ ചോദ്യത്തിന്റെ ഉത്തരമാണ്, ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കോട്ടയായ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ലോകം മുഴുവൻ ശ്രദ്ധിക്കാനുള്ള കാരണങ്ങളും. മോർബി പാലം ദുരന്തം മുതൽ അമിത് ഷായുടെ പ്രസംഗം വരെ ഗുജറാത്ത് തിര‍ഞ്ഞെടുപ്പിൽ ചർച്ചയായി. കോൺഗ്രസും എഎപിയും സർവ ശക്തിയുമെടുത്തു പോരാടി. എന്നിട്ടും വിജയം ബിജെപിക്കും നരേന്ദ്ര മോദിക്കും തന്നെ. ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം കാണുമ്പോൾ ഏവരും ചിന്തിക്കുന്നത് ഒരു കാര്യം. എന്താകും ഗുജറാത്തിന്റെ മനസ്സിൽ? നരേന്ദ്ര– ഭൂപേന്ദ്ര ഇരട്ട എൻജിനാണോ വിജയത്തിനു കളമൊരുക്കിയത്? അതോ അമിത് ഷായുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളോ? പ്രചാരണ വേളയിൽ ഗുജറാത്തിലുടനീളം യാത്ര ചെയ്ത മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജീവ് മേനോൻ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നു...

 

∙ പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും മോദിയോ!

 

ഗുജറാത്തിൽ നരേന്ദ്രമോദിക്കു ശേഷം എത്ര ബിജെപി മുഖ്യമന്ത്രിമാരുണ്ടായിരുന്നു എന്നു ചോദിച്ചാൽ ബിജെപിയുടെ അടിയുറച്ച പ്രവർത്തകൻ പോലും ഒരിട ശങ്കിക്കും. ഗുജറാത്തിൽ നിന്നുയർന്ന് പ്രധാനമന്ത്രിയായി 8 വർഷം കഴിഞ്ഞിട്ടും, നരേന്ദ്രമോദി തന്നെയാണ് ഇന്നും ഗുജറാത്ത് ബിജെപിയുടെ ജീവാത്മാവും പരമാത്മാവുമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം. തിരഞ്ഞെടുപ്പു കാലത്ത് ഗുജറാത്തിലെ പല മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ചപ്പോൾ കണ്ടതും കേട്ടതുമായ വസ്തുതകളിൽനിന്ന് വ്യക്തമായ ഒരു കാര്യമുണ്ട്: ബിജെപിയുടെ പല നേതാക്കളെയും ജനങ്ങൾക്കു താൽപര്യമില്ല. കോവിഡ് കാലത്തെ കഷ്ടപ്പാടുകളും തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. പക്ഷേ നരേന്ദ്രമോദിയുടെ നാമത്തിൽ അതെല്ലാം മറക്കാനും പൊറുക്കാനും വോട്ടർമാർ തയാറാണ്. അതു തന്നെയാണ് പോളിങ് ശതമാനം ഏറെ കുറഞ്ഞിട്ടും ചരിത്രത്തിലെ ഏറ്റവും മികച്ച വിജയവുമായി ബിജെപി അധികാരത്തിലെത്തിയത്. മോദിയാണ് മുഖ്യമന്ത്രിയെന്നു കരുതുന്നവരും ഇപ്പോഴും ഗുജറാത്തിൽ കുറവല്ലെന്നതാണു യാഥാർഥ്യം. 

അഹമ്മദാബാദിൽ വോട്ടു ചെയ്യാനെത്തുന്ന മോദിയെ അഭിവാദ്യം ചെയ്യുന്ന കുട്ടികൾ. ചിത്രം: REUTERS/Amit Dave
അഹമ്മദാബാദിൽ വോട്ടു ചെയ്യാനെത്തുന്ന മോദിയെ അഭിവാദ്യം ചെയ്യുന്ന കുട്ടികൾ. ചിത്രം: REUTERS/Amit Dave

 

∙ വീണ്ടും ഹിന്ദുത്വ; അസ്ത്രം പുറത്തെടുത്ത് അമിത് ഷാ 

 

ഹിന്ദുത്വ അജൻഡ ബിജെപി പൂർണമായും ഉപേക്ഷിക്കുകയും പകരം വികസനം ചർച്ച ചെയ്യുകയും ചെയ്തുവെന്ന് പറയുന്നവരുണ്ട്. പക്ഷേ ഗുജറാത്തിൽ ഹിന്ദുത്വത്തിൽ പൊതിഞ്ഞ വികസന അജൻഡ തന്നെയായിരുന്നു ബിജെപിയുടേത്. ഒരു കാലത്തും ഹിന്ദുത്വം തങ്ങളുടെ അജൻഡയല്ലെന്ന് ബിജെപി പറഞ്ഞിട്ടുമില്ല. ഹാർദിക് പട്ടേൽ അടക്കമുള്ളവർ ദ്വാരകാ വികസനത്തെക്കുറിച്ചും മറ്റും പറഞ്ഞതിൽ അതുണ്ടായിരുന്നു. 2002ൽ ചിലരെ പാഠം പഠിപ്പിച്ചുവെന്ന അമിത്ഷായുടെ സൂചനയിലും, ദേശസ്നേഹികൾ ബിജെപിക്കല്ലാതെ വോട്ടു ചെയ്യില്ലെന്ന മോദിയടക്കമുള്ള നേതാക്കളുടെ പരാമർശങ്ങളിലും അതു വ്യക്തമായിരുന്നു. ബിജെപിയല്ലാതെ മറ്റൊരു സാധ്യതയില്ലെന്ന അവസ്ഥയിലേക്ക് കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കുകളെപ്പോലും അതെത്തിച്ചു എന്നതും വാസ്തവമാണ്. 

 

gujarat-congress
ഗുജറാത്തിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽനിന്ന്.

∙ കോൺഗ്രസ് വോട്ടുകൾ പോൾ ചെയ്തില്ല

 

നഗരകേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും പോളിങ് ശതമാനം ഇത്തവണ കുറഞ്ഞത് ബിജെപിയെ ആണ് സഹായിച്ചത്. കോൺഗ്രസിന്റെ സ്ഥിരം വോട്ടുകളിൽ പലതും പോൾ ചെയ്യപ്പെട്ടില്ല. കോൺഗ്രസിനു വോട്ടു ചെയ്തിട്ടെന്തു ഫലം എന്നു ചോദിച്ച ഒട്ടേറെ മുസ്‌ലിം വോട്ടർമാരെ ഗുജറാത്തിലെ വിവിധ മണ്ഡലങ്ങളിൽ കാണാമായിരുന്നു. ബിജെപിക്കു വോട്ടു ചെയ്താൽ സമാധാനമായി ജീവിക്കാമല്ലോ എന്നു കരുതുന്നവരെയും ഏറെ കണ്ടു. 25% മുസ്‌ലിങ്ങളെങ്കിലും ബിജെപി ഭരണം മതിയെന്നു കരുതുന്നവരാണെന്ന് ബിജെപിക്കും മു‌സ്‌ലിംകൾക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്ന സലിം അജ്മേരി എന്ന പ്രാദേശിക മാധ്യമ പ്രവർത്തകൻ ‘മനോരമ’യോടു പറയുകയും ചെയ്തിരുന്നു. 

 

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജാംനഗറിലെ ബിജെപി പാര്‍ട്ടി ഓഫിസില്‍ പ്രചരണത്തിനായെത്തിച്ച പാതാകള്‍ വാഹനത്തില്‍ നിന്ന് ഇറക്കുന്ന പ്രവര്‍ത്തകര്‍. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജാംനഗറിലെ ബിജെപി പാര്‍ട്ടി ഓഫിസില്‍ പ്രചരണത്തിനായെത്തിച്ച പാതാകള്‍ വാഹനത്തില്‍ നിന്ന് ഇറക്കുന്ന പ്രവര്‍ത്തകര്‍. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

ബിജെപി പ്രതിപക്ഷത്തായാൽ ഇനിയും പ്രശ്നങ്ങളുണ്ടായാലോ എന്ന ഭയവും പലർക്കുമുണ്ടായിരുന്നു. എന്നാൽ ഇതിനേക്കാളൊക്കെ അപ്പുറത്ത് കോൺഗ്രസിന്റെ നേതൃദാരിദ്ര്യവും കുത്തഴിഞ്ഞ സംഘടനാ ശേഷിയും അവരുടെ തകർച്ചയ്ക്കു കാരണമായി എന്നതാണു യാഥാർഥ്യം. ജനങ്ങളറിയുന്ന ജനങ്ങളെ അറിയുന്ന സ്ഥാനാർഥികൾ കോൺഗ്രസിനു കുറവായിരുന്നു. പിസിസി വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനിയെപ്പോലൊരാൾ പേരിനുണ്ടായിരുന്നു എന്നു മാത്രം. അതേ സമയം ജനങ്ങളോട് അതീവ ഫലപ്രദമായി സംവദിക്കുന്ന മോദിയെപ്പോലെ ഒരു നേതാവിന്റെ സാന്നിധ്യം ബിജെപിക്ക് വലിയ ഗുണം ചെയ്തു. 

 

∙ എനിക്കു വോട്ടു ചെയ്യുന്നുവെന്ന് കരുതൂവെന്ന് മോദി 

 

എങ്ങനെയാണ് ഗുജറാത്തിൽ ബിജെപി ഭരണ വിരുദ്ധ വികാരം മറികടന്നത്? തുടർച്ചയായി കാൽനൂറ്റാണ്ടോളം അധികാരത്തിലിരുന്ന ബിജെപിക്ക് അറിയാവുന്നതുപോലെ ഭരണ വിരുദ്ധ വികാരം മറ്റാർക്കുമറിയില്ലായിരുന്നു. കോവിഡ് കൈകാര്യം ചെയ്തതിലെ പരാജയവും തൊഴിലില്ലായ്മയും നിരവധി വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളുമൊക്കെ സംസ്ഥാന മന്ത്രിസഭയെതന്നെ കഴിഞ്ഞ വർഷം മുച്ചൂടും മാറ്റി പ്രതിഷ്ഠിക്കേണ്ട അവസ്ഥയിലെത്തിച്ചിരുന്നു. ഭൂപേന്ദ്ര പട്ടേലിന്റെ മന്ത്രിസഭ വന്നിട്ടും വലിയ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ബിജെപിയുടെ അണികളിൽതന്നെ ചിലയിടങ്ങളിൽ മടുപ്പു പ്രകടമായി. എന്നാൽ അതിനെയെല്ലാം മറികടക്കാൻ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവംകൊണ്ടു ബിജെപിക്കായി. ‘നിങ്ങൾ മറ്റൊന്നും ചിന്തിക്കേണ്ട, എനിക്കു വോട്ടു ചെയ്യുന്നുവെന്ന് കരുതൂ’ എന്നാണ് പങ്കെടുത്ത എല്ലാ റാലികളിലും മോദി അഭ്യർഥിച്ചത്. ഗുജറാത്തിൽ ഇത്തവണ പോളിങ് ശതമാനം മുൻതവണത്തേക്കാൾ 8 ശതമാനത്തോളം കുറവായിരുന്നെങ്കിലും വോട്ടു ചെയ്യാനെത്തിയവർ ആ ആഹ്വാനമുൾക്കൊണ്ടു. ഫലം, ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റു കൊയ്ത്തുമായി ബിജെപി ഏഴാം തവണയും ഗുജറാത്ത് ഭരണം കയ്യടക്കി. 

 

gujarat-aap
ഗുജറാത്തിലെ എഎപി പ്രചാരണ യോഗങ്ങളിലൊന്നിലെ കാഴ്ച.

∙ രാഹുൽ ഗാന്ധി അകന്നു നിന്നത് മനഃപൂർവമോ?

 

രാഹുൽഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്രയ്ക്കിടയിൽ വരുന്ന ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളെ വേറിട്ടൊരു സംഭവമായാണ് കോൺഗ്രസ് കണ്ടത്. രാജ്യത്തെ ഐക്യപ്പെടുത്താനും ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം തുറന്നു കാട്ടാനുമാണ് ജോഡോ യാത്രയെന്ന് കോൺഗ്രസ് പറയുന്നെങ്കിലും 2024ൽ മോദിക്കെതിരെ രാഹുലിന്റെ റീ ലോഞ്ചായിരുന്നു ഉദ്ദേശ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ആ സാഹചര്യത്തിൽ ഗുജറാത്തിലും ഹിമാചലിലും തിരിച്ചടിയുണ്ടായാൽ മോദിക്കു പറ്റിയ എതിരാളിയല്ല, രാഹുൽഗാന്ധിയെന്ന പ്രചാരണം ബിജെപി ഏറ്റുപിടിക്കുമെന്ന് കോൺഗ്രസ് കരുതി. അതൊഴിവാക്കാൻ കൂടിയാണ് ഗുജറാത്തിൽ വെറും ‘ടോക്കൺ’ പ്രചാരണത്തിനു മാത്രം രാഹുലെത്തിയത്. ഹിമാചലിലാകട്ടെ പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിനു ചുക്കാൻ പിടിച്ചത്. 

 

∙ പണമില്ല, കോൺഗ്രസിന്റെ പ്രചാരണം നിശ്ശബ്ദം 

 

സാമ്പത്തിക പ്രതിസന്ധി കോൺഗ്രസിനെ ശരിക്കും വലച്ചിരുന്നുവെന്നത് മറ്റൊരു കാര്യം. നിശ്ശബ്ദ പ്രചാരണത്തിലേക്ക് പാർട്ടി തിരി‍ഞ്ഞതിനു പ്രധാന കാരണവും അതായിരുന്നു. ചെറിയ യോഗങ്ങൾ, പ്രകടനങ്ങൾ, വീടുകയറിയുള്ള പ്രചാരണം എന്നിവയിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ഥാനാർഥികൾക്ക് പോസ്റ്ററൊട്ടിക്കാൻ പോലും പണമില്ലായിരുന്നു. ജിഗ്നേഷ് മേവാനി ക്രൗഡ് ഫണ്ടിങ് ഉപയോഗിച്ചാണ് പ്രചാരണത്തിനു പണം കണ്ടെത്തിയത്. ബിജെപിയുടെ അവസാന മിനിറ്റിലെ ‘ബൂത്ത് മാനേജ്മെന്റ്’ മറികടക്കാൻ ആളും അർഥവും കോൺഗ്രസിനുണ്ടായിരുന്നില്ല. സ്ഥാനാർഥികളിൽ പലരും ജനങ്ങളുമായി ബന്ധമുള്ളവരായിരുന്നില്ല എന്നതു മറ്റൊരു പ്രശ്നം. കോൺഗ്രസിന്റെ വോട്ടുബാങ്കുകളെപ്പോലും ‘ബൂത്ത് മാനേജ്മെന്റി’ലൂടെ കയ്യിലെടുക്കാൻ ബിജെപിക്കു കഴിഞ്ഞുവെന്നു വേണം കരുതാൻ. 

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ ഗുജറാത്ത് ഗ്രാമങ്ങളിൽ പലതിലും, അവസാനം വോട്ടർമാരെ ‘കാണേണ്ട പോലെ കാണുന്ന’ സ്ഥാനാർഥികൾക്കാണ് വിജയ സാധ്യത കൂടുതൽ. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യത്തെ വിലകുറച്ചു കണ്ടതും വിനയായി. എങ്കിലും വികസനവും ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവും ചർച്ച ചെയ്യാൻ കോൺഗ്രസിനു കഴിഞ്ഞു. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതും നരോദപാട്യ കൂട്ടക്കൊലക്കേസ് പ്രതിയുടെ മകൾക്ക് ടിക്കറ്റു നൽകിയതുമൊക്കെ ജനങ്ങളോട് പറഞ്ഞ് ‘മൃദു ഹിന്ദുത്വം’ എന്ന ആക്ഷേപത്തിന്റെ മുനയൊടിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. പക്ഷേ മുസ്‌ലിം വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞില്ല. വോട്ടു ചെയ്തു കഴിഞ്ഞ് ഇവർ ബിജെപിക്കൊപ്പം പോയാലോ എന്ന അവിശ്വാസത്തിന്റെ മറ തകർക്കാൻ കോൺഗ്രസിനു കഴിഞ്ഞതുമില്ല. ഭരണ വിരുദ്ധ വികാരം കൊണ്ടുമാത്രം ജയിച്ചു കയറാമെന്ന അബദ്ധ ധാരണയും പൊളിഞ്ഞു. ഇപ്പോഴും ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമാണെന്നതു മാത്രമാണ് കോൺഗ്രസിന്റെ ഏക ആശ്വാസം. പാളിച്ചകളിൽനിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ അതും ഇല്ലാതാകുമെന്നുറപ്പ്. 

 

∙ എല്ലാ വോട്ടും ബൂത്തിലെത്തിച്ച് ബിജെപി, ഒരുക്കിയത് യുദ്ധ സന്നാഹം 

 

വർഷത്തിൽ 365 ദിവസവും തിരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് പൊതുവേ പറയാറുണ്ട്. അത് ഗുജറാത്തിൽ കൃത്യമായി നടപ്പായി. മോദിയുടെയും അമിത്ഷായുടെയും തട്ടകത്തിൽ തോൽവി പോയിട്ട് സീറ്റു കുറയുന്നതു പോലും 2024ലെ തിരഞ്ഞെടുപ്പിലുണ്ടാക്കുന്ന ആഘാതം പാർട്ടിക്ക് അറിയാമായിരുന്നു. മാർച്ചിൽ 5 സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലം വന്ന് അധികം വൈകാതെ മോദി ഗുജറാത്തിൽ തിരഞ്ഞെടുപ്പു കാഹളം മുഴക്കി. അതിൽപ്പിന്നെ കോടികളുടെ പദ്ധതികൾ ഗുജറാത്തിൽ പ്രഖ്യാപിക്കപ്പെട്ടു. യുഎൻ സെക്രട്ടറി ജനറൽ അടക്കമുള്ളവർ ഗുജറാത്തിൽ സന്ദർശനം നടത്തി. ഏതു വിദേശ നേതാവ് വന്നാലും ഗുജറാത്ത് സന്ദർശനം പട്ടികയിലുൾപ്പെട്ടു. 

 

കൃത്യമായ ആസൂത്രണവും ചിട്ടയായ നടപ്പാക്കലും ബിജെപിയുടെ മുഖമുദ്രയാണ്. ഇത്രമേൽ പ്രഫഷനലായി പ്രവർത്തിക്കുന്ന പാർട്ടിയെ നേരിടാനുള്ള ആയുധങ്ങളൊന്നും നിലവിലുള്ള ഒരു പാർട്ടിയുടെയും ആവനാഴികളില്ലെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി ഓരോ നീക്കവും നടത്തുന്നത്. അതിനൊക്കെ അപ്പുറത്ത്, കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച ഗോത്രവർഗ മേഖലകളെയും ഗ്രാമങ്ങളെയും ലക്ഷ്യമിട്ട് ബൂത്തു തലത്തിലുള്ള ചിട്ടയായ പ്രവർത്തനം നടത്തി. വോട്ടർപ്പട്ടികയിലെ ഓരോ പേജിലെയും വോട്ടർമാരെ ലക്ഷ്യമിട്ട് ‘പന്ന പ്രമുഖരു’ടെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാക്കി. ഓരോ വോട്ടറെയും ബൂത്തിലെത്തിക്കുകയും ആ വോട്ട് ബിജെപിക്കു വീഴുന്നുവെന്നുറപ്പാക്കുകയും ചെയ്യുകയായിരുന്നു അവരുടെ ചുമതല. അതിന് ദേശീയ നേതൃത്വം വരെ ഇടപെടുകയും ചെയ്തു. മൂന്നു ദശകത്തോളം സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് ഉണ്ടാക്കാവുന്ന എല്ലാ സ്വാധീനങ്ങളെയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനോടുള്ള സകല ദേഷ്യവും മോദിയുടെ നാമത്തിൽ പൊറുത്ത് വോട്ടർമാർ ബിജെപിയെ പിന്തുണയ്ക്കുകയും ചെയ്തു. കഴിഞ്ഞ തവണ അകന്നുനിന്ന പട്ടേൽ സമുദായവും ക്ഷത്രിയരും ഇത്തവണ കൂടെ നിൽക്കുക കൂടിയായതോടെ വിജയം റെക്കോർഡ് കടന്നു.

 

∙ ആപ് വന്നതെന്തിന്, ആപ്പായത് ആർക്ക്?

 

ബിജെപിയും കോൺഗ്രസും പോരടിച്ചു നിന്ന ഗുജറാത്തിലേക്ക്, ഇതാ ഭരണം പിടിക്കുന്നുവെന്ന മട്ടിലായിരുന്നു ആം ആദ്മി പാർട്ടിയുടെ വരവ്. 11 ലക്ഷത്തിലേറെ യുവ വോട്ടർമാരുള്ള ഗുജറാത്തിൽ അവരെ ലക്ഷ്യമിട്ടായിരുന്നു ആദ്യ നീക്കം. ബിജെപി അല്ലാതെ മറ്റൊരു പാർട്ടിയെ കണ്ടിട്ടില്ലാത്ത അവർ കാര്യമായി പരിഗണിക്കുന്നില്ലെന്നു തോന്നിയപ്പോൾ കോൺഗ്രസിന്റെ വോട്ടുബാങ്കുകൾ ലക്ഷ്യമിട്ടായി പ്രവർത്തനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്തിലെത്തിയപ്പോഴൊക്കെ കോൺഗ്രസിനു വോട്ടു ചെയ്ത് വോട്ട് പാഴാക്കരുതെന്ന് ആവശ്യപ്പെട്ടു. ഗോത്രവർഗ മേഖലകളിലും ഗ്രാമങ്ങളിലും ആം ആദ്മി പാർട്ടി സജീവമായി. പുറത്തേക്ക് ഒന്നും കണ്ടില്ലെങ്കിലും സൗജന്യ വൈദ്യുതിയും മറ്റു ക്ഷേമ വാഗ്ദാനങ്ങളും പാവപ്പെട്ട ഗുജറാത്തിയുടെ കണ്ണു തള്ളിച്ചു. നഗരങ്ങളിൽ കേന്ദ്രീകരിച്ച ഗുജറാത്ത് വികസനം ഗ്രാമങ്ങളിലേക്കുമെത്തിക്കുമെന്ന് ഡൽഹിയെ തൊട്ട് കേജ്‌രിവാൾ പറഞ്ഞപ്പോൾ അവരുതുൾക്കൊണ്ടു. നിരവധി ഗ്രാമീണ മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തെത്തിയതു തന്നെ അതിനു തെളിവ്. 

 

ആം ആദ്മി പാർട്ടി നഗരകേന്ദ്രീകൃത പാർട്ടിയാണെന്നും അവർ ബിജെപി വോട്ടുബാങ്കുകളെയാണ് ക്ഷീണിപ്പിക്കുകയെന്നുമായിരുന്നു കോൺഗ്രസും നിരീക്ഷകരും കരുതിയിരുന്നത്. എന്നാൽ 40 ശതമാനമുണ്ടായിരുന്ന കോൺഗ്രസ് വോട്ടു ശതമാനം 27ലേക്കെത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചത് ആം ആദ്മി പാർട്ടി പിടിച്ച 12 ശതമാനത്തിലേറെ വോട്ടാണ്. ബിജെപിയുടെ വോട്ടുശതമാനം 50 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോൾ 5 സീറ്റുകൾ മാത്രമേ നേടിയുള്ളൂവെങ്കിലും 2027ൽ കോൺഗ്രസിനെ തട്ടിനീക്കി മുഖ്യ പ്രതിപക്ഷമാകും ആം ആദ്മി പാർട്ടിയെന്ന മുന്നറിയിപ്പു കൂടി ഗുജറാത്ത് ഫലം നൽകുന്നുണ്ട്. മുസ്‍ലിം വിരോധികളല്ലാത്ത, മൃദു ഹിന്ദുത്വ പാർട്ടിയെന്ന പ്രതിഛായ സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി ശ്രമിക്കുന്നുണ്ടെന്നു സംശയിക്കുന്നവരുമുണ്ട്. അതോടൊപ്പം ബിജെപിയുടെ വോട്ടുബാങ്കുകളായ മധ്യവർഗത്തെ പ്രീണിപ്പിക്കുന്ന വാഗ്ദാനങ്ങളുമാണ് അവർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ സ്വന്തം കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമൊരുങ്ങാത്ത ഗുജറാത്തികൾ മൃദു ഹിന്ദുത്വം തള്ളി ഒറിജിനൽ ഹിന്ദുത്വം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. 

 

∙ മോദി തരംഗം ഗുജറാത്തിൽ മാത്രം, പക്ഷേ എത്ര കാലം

 

ഗുജറാത്ത് നൽകുന്ന പാഠമെന്താണ്? കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും മോദി എന്ന പേരിൽ ഗുജറാത്തിൽ വൻ തരംഗം സൃഷ്ടിക്കാൻ ബിജെപിക്കു കഴി‍ഞ്ഞു. പക്ഷേ ഹിമാചൽ പ്രദേശിൽ അതുണ്ടായില്ല. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സ്വന്തം നാട്ടിൽ തമ്പടിച്ചു പ്രചാരണം നടത്തിയിട്ടും ഭരണ വിരുദ്ധ വികാരത്തെയും ഹിമാചൽ തിരഞ്ഞെടുപ്പുകളിലെ പാരമ്പര്യത്തെയും മറികടക്കാനായില്ല. ദക്ഷിണേന്ത്യയിലേക്ക് ചിറകു വിരിക്കാനൊരുങ്ങുന്ന പാർട്ടിക്ക് ‘മോദി ഫാക്ടർ’ കൊണ്ടു മാത്രം തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത് എത്രകാലം തുടരാനാവും എന്ന ചിന്ത കൂടി ഗുജറാത്ത് മുന്നോട്ടു വയ്ക്കുന്നു.

 

English Summary: Narendra Modi's BJP Retains Power in Gujarat in Landslide Victory; What's the Winning Formula Behind it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com