അഫ്ഗാനിൽ ചൈനക്കാർ താമസിക്കുന്ന ഹോട്ടലിനുനേർക്ക് ആക്രമണം; 3 പേരെ വധിച്ചെന്ന് താലിബാൻ
Mail This Article
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ വിദേശികൾ താമസിക്കാറുള്ള ഹോട്ടലിനുനേർക്ക് ആയുധധാരികളുടെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിലാണ് സംഭവം. രക്ഷപ്പെടാനായി ജനൽ വഴി താഴേക്കു ചാടിയ വിദേശികളായ രണ്ടുപേർക്കു പരുക്കേറ്റുവെന്ന് താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിലെത്തുമ്പോൾ താമസിക്കാൻ സ്ഥിരമായി തിരഞ്ഞെടുക്കുന്നതിനാൽ ചൈനീസ് ഹോട്ടലെന്നാണ് ഈ ഹോട്ടലിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.
ആയുധധാരികളായ മൂന്നുപേരെ വധിച്ചതായി താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണം ആയിരുന്നു ഇതെന്ന് കാബൂൾ പൊലീസിനുവേണ്ടി നിയമിതനായ താലിബാൻ വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു. ആക്രമണം അവസാനിച്ചുവെന്നും ഇപ്പോൾ പരിശോധനകൾ നടക്കുകയാണെന്നുമാണ് സദ്രാൻ പറയുന്നത്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്റെ ശത്രുക്കളായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസ് എന്ന സംഘടന നിരന്തരമായി അഫ്ഗാനിൽ ആക്രമണം നടത്തുന്നുണ്ട്. താലിബാൻ കഴിഞ്ഞ വർഷം അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ശക്തമായ ആക്രമണങ്ങളാണ് ഇവർ നടത്തിവരുന്നത്.
ആക്രമണവിവരം പുറത്തുവന്നതിനു പിന്നാലെ സ്ഥലത്തെത്തിയ താലിബാൻ സേന പ്രദേശത്തേക്കുള്ള റോഡുകൾ തടഞ്ഞു. അതേസമയം, ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന വിവരങ്ങളും പ്രദേശവാസികളെ ഉദ്ധരിച്ച് വരുന്നുണ്ട്.
English Summary: Taliban: Assailants attack hotel in the Afghan capital Kabul