കേരളത്തിന്റെ മേൽക്കൈ പോകും; ‘സഹകരണ മേഖലയിലെ ആ കേന്ദ്ര ഇടപെടൽ അപകടം’
Mail This Article
അമിത് ഷായ്ക്കു കീഴിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ, മൾട്ടിസ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബിൽ നിയമമാകുമ്പോൾ, നിശ്ചിത ആസ്തിക്കു മുകളിലുളള സഹകരണ ബാങ്കുകളിലെ സാമ്പത്തിക അഴിമതിക്കേസുകളിൽ ഭരണസമിതിയെ പിരിച്ചുവിടാനുളള അധികാരം കേന്ദ്രസർക്കാരിന് ലഭിക്കുമോ? മുഴുവൻ സഹകരണ ബാങ്കുകളും ക്രെഡിറ്റ് സൊസൈറ്റികളും ആർബിഐയുടെയും കേന്ദ്രീകൃത സഹകരണ പൊതുസംവിധാനത്തിന്റെയും (അതോറിറ്റി) കീഴിലാകുമോ? ബില്ലിന്റെ പേരിൽ വരാൻപോകുന്ന വ്യവസ്ഥകൾ എന്തൊക്കെയായിരിക്കുമെന്നതിനെക്കുറിച്ച് കടുത്തആശങ്കയാണ് കേരളത്തിന്റെ സഹകരണ മേഖലയിൽ ഉയരുന്നത്. ബില്ലിൽ കാര്യമായ ചർച്ചകളൊന്നും ഉയർന്നു കേട്ടില്ല. എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രതികൂല ഘടകങ്ങൾ ശക്തമായി ചൂണ്ടിക്കാട്ടി വാദിച്ചു. ബില്ലിന്റെ ഗുണവും ദോഷവും ചർച്ചചെയ്യപ്പെടുമ്പോൾതന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യമാണ് കൂടുതൽ ആധിയുണ്ടാക്കുന്നത്. ലോകത്തിനു മുന്നിൽ മാതൃകയാണ് കേരളത്തിന്റെ സഹകരണപ്രസ്ഥാനം. സഹകരണക്കൈകൾ എത്താത്ത കാര്യങ്ങൾ ഇവിടെ കുറവാണ്. എതാണ്ട് 68,000 കോടി രൂപയുടെ നിക്ഷേപം മേഖലയിലുണ്ടെന്നാണ് കണക്ക്. എന്നാൽ, ആദായ നികുതി വകുപ്പിനെ വെട്ടിക്കുന്നവരുടെ വൻതുകകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളായും അനധികൃത സമ്പാദ്യങ്ങളുടെ കരുതൽ കേന്ദ്രമായും സഹകരണസ്ഥാപനങ്ങൾ മാറുന്നുവന്ന ആരോപണം മറുവശത്തു ശക്തമാണ്. രാഷ്ട്രീയ താൽപര്യമനുസരിച്ചു മാത്രം നിയമന നടപടികൾ നടക്കുന്ന മേഖല, ശാസ്ത്രീയമായ ഒാഡിറ്റും നിരീക്ഷണവും നിയന്ത്രണവും ഇല്ലാത്ത മേഖല എന്നെല്ലാം വിമർശനവുമുണ്ട്.