ADVERTISEMENT

കോഴിക്കോട് ∙ മുഴുവൻ ഓഫിസുകളെയും കൂട്ടിച്ചേർത്ത് അടുത്തവർ‌ഷം റവന്യൂ വകുപ്പ് സമ്പൂർണ ഡിജിറ്റലൈസേഷൻ വകുപ്പായി മാറുമെന്ന് മന്ത്രി കെ.രാജൻ. മേഖലാ റവന്യൂ വകുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജിൽ നൽകുന്ന പരാതി അതിവേഗം സെക്രട്ടേറിയറ്റിൽ എത്തുന്ന തരത്തിലുള്ള സമ്പൂർണമായ ഡിജിറ്റലൈസേഷനാണു ലക്ഷ്യമിടുന്നത്. സ്മാർട്ട് വില്ലേജ് ഓഫിസുകൾ ആരംഭിക്കുന്നതിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വരികയാണ്.

റവന്യൂ വകുപ്പ് അടുത്ത വർഷം ഇ-സാക്ഷരതയിലേക്ക് മാറും. സാധാരണക്കാർക്കു സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനായി ഓൺലൈൻ അപേക്ഷ നൽകാൻ ഒരു വീട്ടിൽ ഒരാളെയെങ്കിലും സാങ്കേതിക സാക്ഷരത പഠിപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തും. ഉപഭോക്തൃ സൗഹൃദ ആപ്പുകളും ഇതിനായി ഉപയോഗിക്കും. 4 വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ വില്ലേജുകളും സമ്പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ നടപടിക്രമങ്ങളും വേഗത്തിലാക്കും. 

രാജ്യത്ത് ആദ്യമായി യുണീക്ക് തണ്ടപ്പേർ നൽകുന്ന സംസ്ഥാനമായി കേരളം മാറും. തണ്ടപ്പേരും ആധാറും കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ നടക്കുകയാണ്. സംസ്ഥാനത്തെ 4 മേഖലകളാക്കി തിരിച്ച് താലൂക്ക് ലാൻഡ് ബോർഡുകളുടെ ചുമതല ഡെപ്യൂട്ടി കലക്ടർമാരെ ഏൽപ്പിക്കുന്നത് ആലോചനയിലുണ്ട്. 1977നു മുൻപ് കുടിയേറിയവർക്കു വനഭൂമിയുടെ ലഭ്യമായ അവകാശം വച്ചുനൽകുവാനുള്ള ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. ലാൻഡ് റവന്യൂ കമ്മിഷണർ, ജോയിന്റ് ലാൻഡ് കമ്മിഷണർ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കലക്ടർമാർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.

∙ ജനങ്ങളുടെ ആശങ്ക അകറ്റും

ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. ഭൂമിയേറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് എംഎൽഎമാരും എംപിമാരും ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ മാത്രമാണ് 25 ശതമാനം സംസ്ഥാന വിഹിതം കൂടി ചേർത്ത് ഭൂമി ഏറ്റെടുക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന തുകയുടെ 17 ഇരട്ടി തുകയാണ് കേരളത്തിൽ നൽകേണ്ടി വരുന്നത്.

ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കലിനു വിധേയമാകുന്ന സ്ഥലത്തുള്ള നിർമിതികളുടെ മൂല്യനിർണയത്തിനു മൂല്യത്തകർച്ച ഒഴിവാക്കണമെന്ന അംഗങ്ങളുടെ ആവശ്യം ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്തു പരിഹരിക്കും. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ട സർവേ നമ്പറുകളിലുള്ളവർ അപേക്ഷിച്ചുള്ള പട്ടയങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. സർവേ നമ്പറുകളിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റ അപേക്ഷകൾ മുൻഗണന നൽകി തീർപ്പാക്കും.

വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന ലക്ഷം വീട് കോളനിക്കാരുടെ പട്ടയം നൽകുന്ന വിഷയം അനുഭാവപൂർവം പരിഗണിക്കും. വിലനിർണയം സംബന്ധിച്ച മൾട്ടിപ്പിൾ ഫാക്ടർ ദൂരപരിധിക്കനുസരിച്ച് ഇരട്ടി വരെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ എംഎൽഎമാരായ പി.ടി.എ. റഹീം, ടി.വി.ഇബ്രാഹിം, കെ.പി.അനിൽകുമാർ, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, യു.എ.ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Digitisation of Revenue department to be completed by 2023 says minister K Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com