‘നോർത്ത് ഈസ്റ്റ് കോളിങ്’; ക്രൈസ്തവർ, അഫ്സ്പ, പഴയ കോൺഗ്രസ്.. വോട്ടുപിടിക്കാൻ മോദി
Mail This Article
2017. മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നു. ആകെയുള്ള 60 സീറ്റിൽ 28 സീറ്റുമായി കോണ്‍ഗ്രസ് മുന്നിൽ. തലേ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ നേടി അധികാരം പിടിച്ച പാർട്ടിയാണ് കോൺഗ്രസ്. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയുടെ നേതാവിന് സർക്കാരുണ്ടാക്കാൻ അവസരം കൊടുക്കുകയാണ് സാധാരണഗതിയിൽ ചെയ്യുക. ഇനി ആ സമയത്ത് ഡൽഹിയിൽ നടന്ന കാര്യങ്ങൾ നോക്കൂ. കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ കൂടിയായ രാജസ്ഥാൻ മുൻ പിസിസി തലവനും മുൻ കേന്ദ്രമന്ത്രിയുമായ സി.പി ജോഷിയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി. കോൺഗ്രസ് സർക്കാർ മണിപ്പൂരിൽ വരുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു. ജോഷിയും അതു തന്നെ വിചാരിച്ചു, ചെറുകക്ഷികളെ പിടിച്ച് സർക്കാരുണ്ടാക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയ അദ്ദേഹം ഡൽഹിയിൽനിന്ന് അനങ്ങിയില്ല. ഫലമോ രണ്ടു ചെറുകക്ഷികളെ ഒപ്പം നിർത്തി ബിജെപി സർക്കാരുണ്ടാക്കി. ബിജെപി ചതിച്ചെന്ന് ഇടയ്ക്കിടെയുള്ള പറച്ചിലു മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങി. 2022–ലെ തിരഞ്ഞെടുപ്പിൽ 21ൽ നിന്ന് ബിജെപി സീറ്റ് 32 ആയി വർധിച്ചു, ഭരണവും നിലനിർത്തി.