താക്കറെമാരുടെ തലയ്ക്കു മുകളിൽ ദിഷയുടെ മരണം, ഭൂമിക്കേസിൽ ഷിൻഡെ; ‘മഹാ’യുദ്ധം
Mail This Article
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ടു വർഷത്തോളമുണ്ട്, എന്നാൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾക്ക് ചടുലവേഗമാണ്. ഭരണകക്ഷിയായ ശിവസേന (ഷിൻെഡ വിഭാഗം)–ബിജെപി സഖ്യം ഒരു ഭാഗത്തും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) മറുഭാഗത്തുമായുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്കാണ് സംസ്ഥാനം ഇപ്പോൾ സാക്ഷിയാകുന്നത്. മഹാ വികാസ് ആഘാഡിയുടെ ഭാഗമാണ് താക്കറെ സേന എന്നതുകൊണ്ട് സഖ്യത്തിലെ മറ്റു കക്ഷികളായ എൻസിപിയും കോൺഗ്രസും കരുതലോടെ കളത്തിലുണ്ട്. താക്കറെ കുടുംബത്തെ രാഷ്ട്രീയമായിത്തന്നെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഷിൻഡെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ നയിക്കുന്ന സഖ്യം ഓരോ ചുവടും വയ്ക്കുന്നത് എന്നത് പ്രത്യക്ഷത്തിൽ തന്നെ പ്രകടം. ഊർന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാൽച്ചുവട്ടിലെ മണ്ണ് സംരക്ഷിക്കുകയും വേണം മുന്നോട്ടു ചുവടു വയ്ക്കുകയും വേണം എന്നതാണ് താക്കറെ സേനയുടെ വെല്ലുവിളി. മുംബൈയെ അടക്കിഭരിച്ചിരുന്ന താക്കറെമാർക്ക് ചുവടു പിഴയ്ക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു. ഭരണാധികാരം തങ്ങൾക്കുണ്ട് എന്നതാണ് താക്കറെമാരേക്കാൾ ഷിൻഡെസേന– ബിജെപി സഖ്യത്തിന് ഗുണകരമാകുന്നത്. അതിന്റെ തെളിവാണ് ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും എതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വച്ചിരിക്കുന്ന കെണി. ഇതിനെ താക്കറെമാർ അതിജീവിക്കുമോ? ദിഷ സാലിയാൻ, ഉമേഷ് കോൽഹെ എന്നിവരുടെ മരണം എങ്ങനെയാണ് താക്കറെമാർക്ക് കെണിയാകുന്നത്? ഷിൻഡെയ്ക്കെതിരെ സ്വന്തം പാളയത്തിൽ പട മുറുകുന്നുണ്ടോ? സ്വകാര്യ വ്യക്തികൾക്ക് ഭൂമി ‘മറിച്ച’ കേസിൽ ഷിൻഡെ കുരുങ്ങുമോ? വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെന്താണ്? വിശദമായി പരിശോധിക്കാം.