ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സ, അമേരിക്കൻ പൗരത്വം പുനഃസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകിയതായി റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെ സമീപിച്ച രാജ്യങ്ങളെല്ലാം അഭയം നൽകാൻ വിസമ്മതിച്ചതോടെയാണ്, യുഎസ് പൗരത്വം പുതുക്കാൻ രാജപക്സ അപേക്ഷ നൽകിയതെന്നാണ് വിവരം.

ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ രാജപക്സയും കുടുംബാംഗങ്ങളും രാജ്യത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് രണ്ടു മാസത്തിനു ശേഷമാണ് അദ്ദേഹം മാതൃരാജ്യത്ത് തിരിച്ചെത്തിയത്. അതേസമയം, രാജപക്സയുടെ കാര്യത്തിൽ യുഎസ് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 

യുഎസ് പൗരത്വമുണ്ടായിരുന്ന രാജപക്സ, 2019 നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അത് ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കൻ ഭരണഘടനപ്രകാരം ഇരട്ട പൗരത്വമുള്ളവർക്ക് ലങ്കയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്. രാജപക്സയും കുടുംബാംഗങ്ങളും നിലവിൽ ദുബായിൽ അവധി ആഘോഷിക്കുകയാണ്. 

ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെയാണ് എഴുപത്തിമൂന്നുകാരനായ രാജപക്സയ്ക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. തുടർന്ന് ജൂലൈ 13ന് മാലദ്വീപിലേക്കും അവിടെനിന്ന് സിംഗപ്പുരിലേക്കും വിമാന മാർഗം രക്ഷപ്പെട്ടു. അതിനു ശേഷം തായ്‌ലൻഡിലും എത്തിയെങ്കിലും, സെപ്റ്റംബർ രണ്ടിന് ശ്രീലങ്കയിൽ തിരിച്ചെത്തി. അതേസമയം, യുഎസ് പൗരത്വം ഉപേക്ഷിച്ചശേഷം അതു പുനഃസ്ഥാപിച്ചു കിട്ടാനുള്ള നടപടിക്രമങ്ങൾ ചെലവേറിയും സമയമെടുക്കുന്നതുമാണ്. 

English Summary: Sri Lanka's ousted president Gotabaya applies for US citizenship restoration: media report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com