ADVERTISEMENT

ടാറ്റ ഗ്രൂപ്പിലെ അതികായകനും രാജ്യത്തെ ബിസിനസ്‌ രംഗത്തെ  പ്രമുഖന്മാരിൽ ഒരാളും മലയാളിയുമായ ആർ.കെ. കൃഷ്ണകുമാർ കഴിഞ്ഞ ദിവസം വിടവാങ്ങി.  ടാറ്റ ഗ്രൂപ്പിൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിൽ മാനേജ്മെന്റ് ട്രെയിനിയായി 1963 ൽ പ്രവേശിച്ചതു മുതൽ മരണംവരെ വരെ ഗ്രൂപ്പിൽ എംഡി, ബോർഡ്‌ ചെയർമാൻ തുടങ്ങിയ പദവികളിലും  ടാറ്റ ട്രസ്റ്റിൽ ഡയറക്ടറായും ഏകദേശം ആറു പതിറ്റാണ്ട് അദ്ദേഹം  സേവനമനുഷ്ഠിച്ചു. ആർ.കെ.കൃഷ്ണകുമാറിനെ അനുസ്‌മരിച്ച് ടാറ്റ ട്രസ്റ്റ് മുൻ സീനിയർ മാനേജരും മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന്റെ കുറിപ്പ്...

2008 ലാണ്  ഞാൻ  എംബിഎ പൂർത്തിയാക്കി ക്യാംപസ് ഇന്റർവ്യൂവിലൂടെ ടാറ്റ സൺസിൽ ജോലിയിൽ പ്രവേശിക്കുന്നത്.  പഠനകാലത്തു തന്നെ ഏറെ ശ്രദ്ധയിൽപ്പെട്ട ഒരു പ്രധാന പേരായിരുന്നു ആർ.കെ. കൃഷ്ണകുമാർ. രത്തൻ ടാറ്റയുടെ വലംകൈയായി നിന്നും മറ്റും ‘ആർകെകെ’ രാജ്യാന്തര തലത്തിൽ പല കമ്പനികളെ ഏറ്റെടുത്തു മുന്നേറുന്ന കാലം. ജാഗ്വർ, ലാൻഡ് റോവർ, ടെറ്റ്ലി, കോറസ് തുടങ്ങിയ വിദേശ ഭീമൻമാരെ ടാറ്റ ഏറ്റടുക്കുന്നതിൽ കൃഷ്ണകുമാറിന്  പ്രധാന പങ്കുണ്ടായിരുന്നു. 

കൃഷ്ണകുമാർ സർ ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമായിരുന്നു എന്ന് നേരത്തെതന്നെ കേട്ടിരുന്നു. അദ്ദേഹത്തിൽ ശിക്ഷണത്തിൽ മുന്നേറിയവരാണ് ഇപ്പോഴും  ഭൂരിഭാഗം ടാറ്റ കമ്പനികളുടെയും ഉയർന്ന സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ പട്ടാള ചിട്ടയും തീരുമാനങ്ങൾ എടുക്കുന്ന രീതിയും ഒരു പഠനവിഷയം തന്നെയായിരുന്നു. ടാറ്റ  സൺസിൽ ഞാൻ ജോലി ചെയ്തു തുടങ്ങിയ സമയത്ത് ബോംബെ ഹൗസിൽ ചെല്ലുമ്പോൾ കൃഷ്ണകുമാർ വരുന്ന സമയം അവിടെ പട്ടാള ചിട്ടയോടെ ആ കെട്ടിടത്തിലെ എല്ലാ മനുഷ്യരും പെരുമാറുന്നത്  ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്പനികളായ ടാറ്റ ഗ്ലോബൽ ബെവ്റിജസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ സ്റ്റാർബക്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചുവന്ന സുഹൃത്തുക്കളിൽ നിന്ന് അദ്ദേഹത്തെ കുറിച്ചുള്ള ധാരാളം കഥകളും കേട്ടു.

75 വയസ്സ് പൂർത്തിയായതു മുൻനിർത്തി 2011-ൽ രത്തൻ ടാറ്റയും വലം കൈയായ കൃഷ്ണകുമാറും സ്വമേധയാ  ടാറ്റ ഗ്രൂപ്പിലെ ബിസിനസ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. ശേഷം പൂർണ്ണസമയം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സന്നദ്ധ സംഘടനയായ ടാറ്റ ട്രസ്റ്റിൽ ട്രസ്റ്റി സ്‌ഥാനം ഏറ്റെടുത്തു പ്രവർത്തിക്കാനായിരുന്നു അവരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പിന്റെ വരുമാനത്തിന്റെ ഏകദേശം 66 % സന്നദ്ധ സേവനങ്ങൾക്ക് ചെലവഴിക്കുന്നത് ടാറ്റ ട്രസ്റ്റിലൂടെയാണ്.

ബഹുജനാരോഗ്യം , പോഷകാഹാരം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ കൊടുത്തുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനാണ് രത്തൻ ടാറ്റയും കൃഷ്ണകുമാറും തീരുമാനിച്ചത്.  ഇന്ത്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും പോഷകാഹാര കുറവിൽ നവജാത ശിശുക്കൾ മുതൽ കുഞ്ഞുകുട്ടികൾ മരണപ്പെടുന്നത് ഏറ്റവും ഗൗരവമേറിയ പ്രശ്നമായതിനാൽ ഇത് പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ രംഗത്ത് വലിയ രീതിയിലുള്ള ഇടപെടലുകൾക്ക് ടാറ്റ ട്രസ്റ്റ് താല്പര്യപ്പെടുന്നുവെന്ന വാർത്ത അന്ന് ശ്രദ്ധേയവും ഇന്ത്യൻ ജനതയ്ക്ക് ആശ്വാസപ്രദവുമായിരുന്നു.  ഈ സമയത്താണ് എന്റെ ഭാഗ്യത്തിന് ടാറ്റ സൺസിൽ സീനിയർ മാനേജർ ആയിരുന്ന എന്നെ ടാറ്റ ട്രസ്റ്റിലേക്ക് ഡപ്യൂട്ടേഷനിൽ നിയോഗിക്കുന്നത്. ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇന്നും ഞാനതിനെ കാണുന്നു.

RK Krishnakumar with Ratan Tata, KS Sabarinadhan
ആർ.കെ.കൃഷ്ണകുമാറിനൊപ്പം കെ.എസ്.ശബരീനാഥൻ. രത്തൻ ടാറ്റ സമീപം.

കോർപ്പറേറ്റ് കമ്പനിയിലെ ഹെഡ് ക്വാർട്ടേഴ്സിലാണെങ്കിലും അധികാരത്തിന്റെ അകത്തളങ്ങളിൽ വളരെ ചെറുപ്പത്തിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞത് ഏറെ ഭാഗ്യമായി. രത്തൻ ടാറ്റയും കൃഷ്ണകുമാറും വളരെ കുറച്ചു ഡയറക്ടേഴ്‌സും മാത്രമുള്ള ഓഫിസിൽ അവരുടെ കൂടെ പ്രവർത്തിക്കുന്ന ഓഫിസ് സ്റ്റാഫുകൾ  അഞ്ചോ ആറോ പേർ മാത്രം. അതിലൊരാളായിരുന്നതിനാൽ പോഷകാഹാര കുറവുമൂലം രാജ്യത്തുണ്ടാകുന്ന വിപത്തുകൾ പരിഹരിക്കുവാനായി ഇറങ്ങിത്തിരിക്കുന്നതിൽ   വലിയ അഭിമാനവുമുണ്ടായി. രണ്ടു മൂന്നു മാസക്കാലം ഏതൊക്കെ പ്രൊജക്ടുകൾ ഉൾപ്പെടുത്താം എന്ന് തീരുമാനിക്കാനായി ഏറെ സമയം ചെലവഴിച്ചുള്ള പ്രവർത്തനങ്ങളും പഠനങ്ങളും ഉണ്ടായി. വിദഗ്ധരുമായി ചർച്ചചെയ്യുകയും ഇന്ത്യയിലെ ഏറ്റവും പിന്നാക്ക ഗ്രാമങ്ങളിൽ യാത്ര ചെയ്തും സർക്കാരുമായി ആശയവിനിമയം നടത്തിയും ചില പദ്ധതികൾ ഞങ്ങളുടെ ടീം തയ്യാറാക്കി.  ഈ തീരുമാനങ്ങൾ  ടാറ്റ ട്രസ്റ്റിന്റെ ബോർഡിനെ അറിയിക്കുവാനുള്ള ബോർഡ് മീറ്റിങ്ങിനായി  തയാറാകാൻ മാനേജ്മെന്റ് ട്രസ്റ്റി വെങ്കട്ട് ഞങ്ങളോട് ആവശ്യപ്പെട്ടു.

അങ്ങനെ ആ ദിവസവും വന്നെത്തി. വിശ്വവിഖ്യാതമായ ടാറ്റ ട്രസ്റ്റിന്റെ ബോർഡിനു മുന്നിൽ വിഷയം അവതരിപ്പിക്കുവാനുള്ള അവസരം എനിക്കും സഹപ്രവർത്തകയായിട്ടുള്ള അപർണക്കുമാണ് ലഭിച്ചത്. ഇത്രയും പ്രമുഖരുള്ള ബോർഡ് ആയതിനാൽ അവരെ നിരാശപ്പെടുത്താതിരിക്കാൻ സാധാരണ എംബിഎക്കാർ ചെയ്യാറുള്ളതുപോലെ  മനോഹരമായ ഒരു സ്ലൈഡ് പ്രസന്റേഷനും ഞാൻ തയ്യാറാക്കിയിരുന്നു. ഏറ്റവും നല്ല കറുത്ത കോട്ട് ധരിച്ചു ശ്രദ്ധയാകർഷിക്കുന്ന ഒരു ടൈ കൂടി ധരിച്ചെത്തി ആത്മവിശ്വാസത്തോടെ ഞാൻ  എന്റെ പ്രസന്റേഷൻ ബോർഡിനു മുമ്പാകെ അവതരിപ്പിച്ചു തുടങ്ങി.

ഇന്ത്യയിലെ പോഷകാഹാര പ്രശ്നത്തെ കുറിച്ചും അതുണ്ടാക്കുന്ന പൊതുജനരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചും തലമുറകൾക്കിടയിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളും പ്രസന്റേഷനിൽ വിവരിച്ചു. എന്നിട്ട്  എന്റെയൊരു അനുബന്ധ കണ്ടുപിടിത്തം കൂടി അഭിമാനത്തോടെ ആ ബോർഡിനു മുന്നിൽ അവതരിപ്പിച്ചു.

“ India loses up to 4% of its GDP and 8% of productivity due to child malnutrition’’ (ഇന്ത്യയുടെ സാമ്പത്തികവളർച്ചയുടെ നാലു ശതമാനവും ഉൽപാദനക്ഷമതയുടെ എട്ടു ശതമാനവും കവർന്നെടുക്കുന്നത്  പോഷകാഹാര കുറവാണ്)

RK Krishnakumar with PM Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആർ.കെ.കൃഷ്ണകുമാർ. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സമീപം.

ഇത് കേട്ടയുടൻ ബോർഡ്‌ അംഗമായ കൃഷ്ണകുമാർ ക്ഷുഭിതനായി പൊട്ടിത്തെറിച്ച്  എന്നോട് ചോദിച്ചു. ‘‘What is the cost of life?.’’ – ജീവിതത്തിന്റെ വില എന്താണ്.? കുഞ്ഞുകുട്ടികൾ പോഷകഹാരക്കുറവ് കാരണം മരിക്കുന്നതാണോ പ്രധാനം അതോ അതുണ്ടാക്കുന്ന സാമ്പത്തികബാധ്യതയാണോ പ്രധാനം. ഈ വിഷയം ടാറ്റ ട്രസ്റ്റ്‌ ഏറ്റടുക്കുന്നത്  പണച്ചെലവും ലാഭവും നോക്കിയിട്ടാണോ.’’ – ഇത്രയും പറഞ്ഞ്  അദ്ദേഹം പ്രസന്റേഷൻ അവസാനിപ്പിച്ചു, കൂടുതൽ പഠനം നടത്തിയശേഷം കാണാം എന്ന് പറഞ്ഞു ഞങ്ങളെ പറഞ്ഞുവിട്ടു.

രത്തൻ ടാറ്റയുടെയും കൃഷ്ണകുമാറിന്റെയും  മുൻപിൽ ആശയങ്ങൾ പൂർണമായി അവതരിപ്പിക്കാൻ  കഴിയാത്തതിൽ ഞാൻ തകർന്നുപോയി, കുറെ ദിവസം ഈ നിരാശ എന്നെ പിന്തുടർന്നു. എന്നാൽ അന്നത്തെ ആ ദുരനുഭവം ജീവിതത്തിൽ എനിക്കു പകർന്നത് വലിയ ഒരു പാഠമാണ്.  സാമൂഹിക വിഷയങ്ങളിൽ നാടു നന്നാകുന്ന വിഷയത്തിൽ  നമ്മൾ കണക്കിന്റെ കളികളിലേക്ക് പോകരുത് എന്ന ജീവിതപാഠമായിരുന്നു കൃഷ്ണകുമാർ സാർ പകർന്നത്.

അതിനുശേഷം അദ്ദേഹത്തോടൊപ്പം മൂന്നു കൊല്ലത്തോളം പല പദ്ധതികളിലും പ്രവർത്തിക്കാനായി. പലതവണ അദ്ദേഹത്തിനോടൊപ്പം പല ചർച്ചകളിലും പങ്കെടുത്തു . അതിനിടയിലാണ് 2015 ൽ എനിക്കു വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലേക്ക് മടങ്ങേണ്ടതായി വന്നതും. ഈ കാലമത്രയും  അദ്ദേഹത്തോട് ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്നു. 2018 പ്രളയത്തിന്റെ സമയത്തിൽ ആദ്യമായി കേരളത്തിന്‌ സഹായഹസ്തമായി എത്തിയത് അദ്ദേഹത്തിലൂടെ ടാറ്റ ട്രസ്റ്റാണ്. മുഖ്യമന്ത്രിയുടെ ഫണ്ടിൽ 10 കോടി രൂപ നൽകാൻ അദ്ദേഹം എടുത്ത ചടുലമായ നീക്കങ്ങൾ എനിക്ക് നേരിട്ട് അറിയാം.

RK Krishnakumar
ആർ.കെ.കൃഷ്ണകുമാർ. – ഫയൽ ചിത്രം.

മലയാളി എന്ന നിലയിൽ ആർ.കെ.കൃഷ്ണകുമാർ കേരളത്തിനു വേണ്ടി ചെയ്ത ധാരാളം കാര്യങ്ങൾ അദ്ദേഹത്തിന്റെ മരണം വരെ മലയാളികൾ അധികം അറിഞ്ഞിട്ടില്ല എന്നത് വൈരുധ്യമായി തോന്നിയിട്ടുണ്ട്.  കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിലും മൂന്നാറിലെ ടാറ്റാ ടീയുടെ വളർച്ചയിലും ഒപ്പം കേരളത്തിലെ ചെറുതും വലുതുമായ പല സന്നദ്ധ  സംഘടനകൾക്കും പരമാവധി സാമ്പത്തിക സഹായം ചെയ്യുന്നതിൽ അദ്ദേഹം കാട്ടിയ ശ്രദ്ധ നാം വേണ്ടത്ര മനസിലാക്കിയോ എന്നതും സംശയം. ബിസിനസ് രംഗത്തിന്റെ നെറുകയിൽ നിലകൊണ്ട ആ മനുഷ്യനിൽ നിന്ന് ഒരു ചെറിയ കാലയളവിൽ ഏറെ പഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായും കരുതുന്നു.

അവസാനമായി സാറിനെ നേരിൽ കാണുന്നത് കോവിഡിന് മുമ്പാണ്. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങിൽ രത്തൻ ടാറ്റയുമായി അദ്ദേഹം 2019 ഡിസംബറിൽ എത്തിയപ്പോൾ ഞാനും ദിവ്യയും മകനും സന്ദർശിച്ചു. ഏറെ നേരം കേരളത്തിലെ കാര്യങ്ങളും രാഷ്ട്രീയവും അദ്ദേഹം താത്പര്യപൂർവ്വം ചർച്ചചെയ്തു. ആർകെകെ എന്ന മൂന്നക്ഷരം ഇന്ത്യൻ ബിസിനസ്‌ ചരിത്രത്തിന്റെ താളുകളിൽ സുവർണ ലിപികളാൽ എഴുതിയതാണ്. ജീവിതകാലത്ത് അദ്ദേഹത്തെ  കേരളം അധികം  അറിഞ്ഞില്ലെങ്കിലും മരണശേഷം ആ ജീവിതകഥ നമ്മുടെ ഭാവിതലമുറക്ക് ഒരു പ്രചോദനമാകേണ്ടതും.

English Summary: KS Sabarinadhan remembering Tata Group veteran RK Krishnakumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com