‘ഹാരി എന്റെ മകനാണോ?: ചാൾസ് ചോദിച്ചു; കൊക്കെയ്ൻ ഉപയോഗിച്ചു, താലിബാൻകാരെ വധിച്ചു’
Mail This Article
ലണ്ടൻ∙ പ്രിൻസ് ഹാരി തന്റെ മകൻ തന്നെയാണോ എന്ന് ആർക്കറിയാം എന്ന് ചാൾസ് രാജാവ് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഹാരി രാജകുമാരന്റെ പുതിയ പുസ്തകത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡയാന രാജകുമാരിക്ക് മേജർ ജെയിംസ് ഹെവിറ്റുമായുണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇങ്ങനെ പറഞ്ഞതെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു.
‘സ്പെയർ’ എന്നു പേരിട്ടിരിക്കുന്ന ഓർമപ്പുസ്തകം ജനുവരി 10നായിരുന്നു പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ബുധനാഴ്ച സ്പെയിനിൽ പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു. ബ്രിട്ടിഷ് രാജകുടുംബത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.
പതിനേഴാം വയസ്സിൽ ആരാണെന്നറിയാത്ത, തന്നേക്കാൾ മുതിർന്ന സ്ത്രീയുമായാണ് ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പുസ്തകത്തിൽ പറയുന്നു. ഒരു പബിനു പുറകിലെ തുറന്ന സ്ഥലത്തുവച്ചായിരുന്നു അത്. കൂട്ടുകാർക്കൊപ്പം കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചു. വിൻഡ്സറിലെ ഇറ്റൻ കോളജിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവം.
ലഹരി മരുന്ന് ഉപയോഗിച്ചതും മറ്റും രാജകുടുംബത്തിന്റെ ബോഡി ഗാർഡ് അറിഞ്ഞിരുന്നു. ഹാരി ലഹരി ഉപയോഗിക്കുന്ന വിവരം മാധ്യമങ്ങൾ അറിഞ്ഞു. അവർ രാജകുടുംബത്തോട് ഇക്കാര്യം അന്വേഷിച്ചു. ഇതോടെ സംഭവിച്ച തെറ്റുകളെല്ലാം കുടുംബത്തോട് ഏറ്റുപറഞ്ഞു.
മേഗൻ മാർക്കിലിന്റെ വിഷയത്തിലെ തർക്കത്തിനിടെ ഒരിക്കൽ സഹോദരൻ വില്യം തന്നെ കയ്യേറ്റം ചെയ്തെന്നും പുസ്തകത്തിലുണ്ട്. ബ്രിട്ടനിലെ അടുത്ത കിരീടാവകാശിയും നിലവിൽ പ്രിൻസ് ഓഫ് വെയ്ൽസുമായ വില്യം രാജകുമാരൻ മേഗനെക്കുറിച്ചുള്ള ഒരു വാഗ്വാദത്തിനിടെ തന്നെ കയ്യേറ്റം ചെയ്തുവെന്നാണ് ഹാരിയുടെ വെളിപ്പെടുത്തൽ.
മേഗനെ ‘ബുദ്ധിമുട്ടേറിയ’ ‘പരുക്കൻ സ്വഭാവമുള്ള’ ‘മര്യാദയില്ലാത്ത’ ആളായാണ് വില്യം വിശേഷിപ്പിച്ചത്. വാഗ്വാദം അതിരുവിട്ടപ്പോൾ വില്യം ഹാരിയെ കോളറിൽക്കയറിപ്പിടിച്ച്, തള്ളിയിടുകയായിരുന്നു. ഡയാന മരിച്ച പാരീസ് ടണലിൽ അതേ വേഗത്തിൽ കാറോടിച്ചുവെന്നും 17 താലിബാൻ ഭീകരരെ സൈനിക സേവനത്തിനിടെ വധിച്ചുവെന്നും ഹാരി വെളിപ്പെടുത്തിയിട്ടുണ്ട്.
English Summary: Prince Harry claims King Charles joked 'who knows if I'm even your real father?'