ADVERTISEMENT

ന്യൂഡൽഹി∙ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചറും ഭർത്താവ് ദീപക് കോച്ചറും ജയിൽമോചിതരായി. കഴിഞ്ഞ ദിവസമാണ് അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയത്. ജനുവരി 15ന് മകന്റെ വിവാഹമാണ്. അതിനുമുൻപ് തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങാനായതിന്റെ ആശ്വാസത്തിലാണ് ദമ്പതികൾ.

ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ഡിസംബർ 23നു ചന്ദ കോച്ചറിനെയും ദീപക് കോച്ചറിനെയും സിബിഐ അറസ്റ്റ് ചെയ്തത്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം നടത്തുന്നതിനു നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും സിബിഐക്ക് ഇതു ലഭിച്ചിട്ടില്ലെന്നും ചന്ദ കോച്ചറും ദീപക് കോച്ചറും കോടതിയെ ബോധിപ്പിച്ചു. 

വിഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത്, ദീപക് കൊച്ചാർ നിയന്ത്രിക്കുന്ന ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ), സുപ്രീം എനർജി, വിഡിയോകോൺ ഇന്റർനാഷനൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വിഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.  

വിഡിയോകോൺ ഇടപാടിൽ നിന്ന് ഭർ‌ത്താവ് ദീപക് കോച്ചറും കുടുംബാംഗങ്ങളും നേട്ടമുണ്ടാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യം വിഡിയോണിനു നൽ‌കിയ 40,000 കോടി രൂപയുടെ ഭാഗമായിരുന്നു ഈ വായ്പയും. ആരോപണത്തെത്തുടർന്ന് 2018 ഒക്ടോബറിൽ ബാങ്ക് സിഇഒ സ്ഥാനം ചന്ദ രാജിവച്ചിരുന്നു. പിന്നീട് ബാങ്ക് അതിനെ പുറത്താക്കലായി പുനർനിർവചിച്ചു.

English Summary: Ex-ICICI Bank CEO Chanda Kochhar Leaves Jail Day After Court Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com