പുട്ടിനോടു തെറ്റിയാൽ തേടിയെത്തുന്ന മരണം; ദുർവിധി ഇന്ത്യയിലും; തിരക്കഥ എഫ്എസ്ബി ഹിറ്റ്മെൻ?
Mail This Article
1979ൽ പുറത്തിറങ്ങിയ ‘അപ്പൊകലിപ്സ് നൗ’ എന്ന അമേരിക്കൻ യുദ്ധസിനിമയിൽ മർലോൻ ബ്രാൻഡോ അവതരിപ്പിച്ച കേണൽ കർട്ട്സ് എന്ന കഥാപാത്രം യുദ്ധത്തിന്റെ ഭീകരതകൾ മുന്നിൽക്കണ്ടു ഭ്രാന്തനായിത്തീർന്നയാളാണ്. യുദ്ധമുഖത്തു നിൽക്കുമ്പോൾ മനുഷ്യത്വത്തിനോ വികാരങ്ങൾക്കോ പ്രാധാന്യമില്ല എന്ന ചിന്താഗതിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ഭീകരതയെ സുഹൃത്താക്കണം, അൽപം പോലും മാനുഷിക വികാരങ്ങളില്ലാത്ത അവസ്ഥയെ സ്വാഗതം ചെയ്യണം എന്ന് അദ്ദേഹം വിശദീകരിക്കുന്ന ദ് ഹൊറർ, ദ് ഹൊറർ എന്ന സംഭാഷണ ശകലം സിനിമാപ്രേമികൾക്കു പരിചിതമായിരിക്കും.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡാൻ റാപ്പൊപ്പോട്ട് എന്ന പുട്ടിൻ വിമർശകൻ ഫെയ്സ്ബുക്കിൽ കേണൽ കർട്ട്സിന്റെ ചിത്രം പോസ്റ്റ് ചെയ്തു, ദ് ഹൊറർ, ദ് ഹൊറർ എന്ന ഉദ്ധരണി സഹിതം. ഭ്രാന്തനായ യുദ്ധക്കൊതിയനായി ആരെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു വ്യക്തം. രണ്ടു ദിവസത്തിനുള്ളിൽ ലോകം കേട്ടതു ഡാനിന്റെ മരണവാർത്തയാണ്! വാഷിങ്‌ടണിലെ തന്റെ അപാർട്മെന്റിൽ നിന്ന് അദ്ദേഹം വീണുമരിക്കുകയായിരുന്നു. 2022ൽ റഷ്യയ്ക്കകത്തും പുറത്തുമായി ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട 17 ശതകോടീശ്വരൻമാരിൽ ഒരാളാണ് ഡാൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു തൊട്ടു മുൻപും തുടർന്നുമാണ് ഈ മരണങ്ങളെല്ലാം. ഇവയിലെല്ലാം പൊതുവായ ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ പുട്ടിനെ വിമർശിച്ച ഒരാൾക്കും അടുത്തിടെ ഇന്ത്യയിൽവച്ചു ജീവൻ നഷ്ടമായിരുന്നു.