തിരുവനന്തപുരം ∙ അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകം കണ്ട മികച്ച സംവിധായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തരതലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ പ്രശംസ. ദേശാഭിമാനിയുടെ സമഗ്ര പുരസ്കാരം അടൂരിനു സമ്മാനിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപം, സംവരണത്തിൽ അട്ടിമറി, ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ നിരന്തരം മാനസികപീഡനങ്ങൾ എന്നിവയുള്ളതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മിഷൻ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർ ശങ്കർ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണു മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. ചലച്ചിത്ര പഠനം, പരിശീലനം എന്നിവയെപ്പറ്റി വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്നും കണ്ടെത്തി.
Read Also: പ്രവീൺ റാണയെ നായകനാക്കി സിനിമ; സംവിധായകനായ എഎസ്ഐയ്ക്ക് സസ്പെൻഷൻ...
മൊഴിയെടുക്കാനെത്തിയ ഉന്നത കമ്മിഷനോട് ഒരു തവണ സഹകരിച്ചെങ്കിലും പിന്നീട് ശങ്കർ മോഹൻ നിസ്സഹകരണം പുലർത്തിയതായും സൂചനയുണ്ട്. ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ടിൽ പരാമർശമില്ല. അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നതു ഭോഷത്തരമാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.എ.ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
English Summary: Adoor Gopalakrishnan is one of the best film director in the World praises CM Pinarayi Vijayan