ADVERTISEMENT

ന്യൂഡൽഹി∙ ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ 57 ശതമാനവും നേടിയത് ബിജെപിയെന്ന് റിപ്പോർട്ട്. 10 ശതമാനം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 2018 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനാണ് വിവരം പുറത്തുവിട്ടത്. കമ്പനികൾക്ക് പരിധിയില്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാനുള്ള  ഉപാധിയാണ് ഇലക്ടറൽ ബോണ്ട്. 

ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ആകെ ലഭിച്ചത് 9,208 കോടി രൂപയാണ്. ഇതിൽ 57 ശതമാനം വരുന്ന 5,270 കോടി ലഭിച്ചത് ബിജെപിക്കാണ്. 964 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചത്. മൂന്നാമതുള്ള തൃണമൂൽ കോൺഗ്രസിന് എട്ടുശതമാനം വരുന്ന 767 കോടി രൂപ ലഭിച്ചു.

ബിജെപി 2022 മാർച്ചുവരെയുള്ള സാമ്പത്തിക വർഷം 1,033 കോടി, 2021ൽ 22.38 കോടി, 2020ൽ 2,555 കോടി, 2019ൽ 1450 കോടി എന്നിങ്ങനെയാണ് നേടിയത്. 2022 സാമ്പത്തിക വർഷം 253 കോടി രൂപയാണ് കോൺഗ്രസ് നേടിയത്. 2021ൽ പത്ത് കോടി, 2020 ൽ 317 കോടി, 2019ൽ 383 കോടി എന്നിങ്ങനെയാണ് നേടിയത്.  തൃണമൂൽ കോൺഗ്രസിന് 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷം 528 കോടി, 2021ൽ 42 കോടി, 2020ൽ 100 കോടി, 2019ൽ 97 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. 

2018 മാർച്ച് മുതലാണ് ഇലക്ടറൽ ബോണ്ടുകളുടെ വിൽപന തുടങ്ങിയത്. 1000, 10000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ഇലക്ടറൽ ബോണ്ടുകളാണു ലഭ്യമായിട്ടുള്ളത്. ബോണ്ടുകൾ വാങ്ങിയതു വ്യക്തികളേക്കാൾ കോർപറേറ്റ് കമ്പനികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിൽ സുപ്രീംകോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ സ്വീകരിക്കുന്ന പണം ഭീകരപ്രവർത്തനങ്ങൾക്കുൾപ്പെടെ ഉപയോഗിക്കുന്നുണ്ടാവില്ലേ എന്നാണ് വിവാദമായ ഇലക്ടറൽ ബോണ്ടിനെക്കുറിച്ച് സുപ്രീംകോടതി ആരാഞ്ഞത്. 

 

English Summary: BJP secured 57% of electoral bonds between 2018-2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com