കറുത്ത വസ്ത്രം ധരിച്ച് ബിനു പുളിക്കക്കണ്ടം നഗരസഭയിൽ; സിപിഎമ്മിൽ പ്രതിഷേധം
Mail This Article
കോട്ടയം∙ പാലാ നഗരസഭാ അധ്യക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുമെന്നു കരുതിയിരുന്ന സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം കറുത്ത വസ്ത്രം ധരിച്ചാണ് നഗരസഭാ യോഗത്തിലെത്തിയത്. ചിലത് പറയാനുണ്ടെന്ന് മാധ്യമങ്ങളോട് ബിനു പ്രതികരിച്ചു. ബിനുവിനെ ഒഴിവാക്കി ജോസിന്‍ ബിനോയെ അധ്യക്ഷയാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് ബിനു നഗരസഭയില്‍ എത്തിയത്. കറുപ്പിനോട് പാർട്ടിക്ക് എതിർപ്പില്ല. പാർട്ടി പറയുന്നതിന് അപ്പുറത്തേക്ക് പ്രവർത്തിക്കില്ല. ജോസ് കെ.മാണിക്ക് തുറന്ന കത്തെഴുതുമെന്നും ബിനു പ്രതികരിച്ചു.
സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ പാലാ നഗരസഭ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിൽ ജോസിൻ ബിനോയെ നഗരസഭാ അധ്യക്ഷയാക്കാൻ തീരുമാനിച്ചു.
നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിനു കാരണം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഎമ്മിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.
English Summary: Binu Pulikkakandam's protest in Pala Municipality