ADVERTISEMENT

ന്യൂഡൽഹി∙ ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ഗുസ്തി താരങ്ങൾ തനിക്കും സംഘടനയ്‌ക്കുമെതിരെ നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്.

ഇന്നു വൈകിട്ട് നാലിന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്നാണ് സിങ്ങിന്റെ പ്രഖ്യാപനം. ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ചിലുള്ള റെസ്‌ലിങ് ട്രെയിനിങ് സെന്ററിൽവച്ച് മാധ്യമങ്ങളെ കാണുമെന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ബ്രിജ് ഭൂഷൺ അറിയിച്ചത്. 

ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് ബ്രിജ് ഭൂഷൺ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇതു വൈകിട്ട് നാലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മാധ്യമങ്ങളോടു സംസാരിക്കേണ്ടെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ നിർദേശം നൽകിയതായാണ് വിവരം. അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവരുമായി പ്രതിഷേധക്കാർ രാത്രി വൈകിയും ചർച്ച നടത്തിയതിനു പിന്നാലെയാണ്, പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ പുറത്തു കൊണ്ടുവരുമെന്ന ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപിച്ചത്.

ബ്രിജ് ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ട് രംഗത്തെത്തിയിരുന്നു. ജന്തർ മന്തറിൽ താരങ്ങൾ നടത്തിയ പ്രതിഷേധ ധർണയിലാണ് ഇരുപത്തെട്ടുകാരി വിനേഷ് വെളിപ്പെടുത്തൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് സിങ്ങിനെ പുറത്താക്കണമെന്നും മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വിനേഷ് ആവശ്യപ്പെട്ടിരുന്നു.

സിങ്ങിനെ പുറത്താക്കും വരെ ഇന്ത്യൻ താരങ്ങൾ ഇനി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നു പുരുഷ ഗുസ്തി താരവും ഒളിംപ്യനുമായ ബജ്‌രംഗ് പൂനിയയും പ്രഖ്യാപിച്ചു. സംഭവം വിവാദമായതോടെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. വിശദീകരണം നൽകാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും.

English Summary: "Will Expose Conspiracy Today": Wrestling Body Chief Responds To Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com