ADVERTISEMENT

ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളി, താന്‍ നടത്തിയ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെപിസിപി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഇന്ത്യയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററി എന്നുതന്നെ കരുതുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ല, ഡോക്യുമെന്‍ററി നിരോധിക്കുന്നതിനോടു യോജിപ്പില്ലെന്നും അനില്‍ ആന്‍റണി മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണു ഡോക്യുമെന്‍ററിയിലെ പരാമര്‍ശങ്ങളെന്ന് അനിൽ ആന്റണി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി പറഞ്ഞു. അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. അനില്‍ ആന്റണി കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ ഭാഗമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന നടക്കുകയാണ്. സംസ്ഥാന വ്യാപകമായി കെപിസിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയിരുന്നു. തിരുവനന്തപുരം പൂജപ്പുരയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ച സ്ഥലത്തേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് പൂജപ്പുര ജംക്‌ഷനിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ബിജെപി പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂർ സർവകലാശാല, കാസർകോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലെ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ചു. സംസ്ഥാന വ്യാപകമായി മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതു പൊലീസ് തടഞ്ഞില്ലെന്നാരോപിച്ച് കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

English Summary: Anil Antony on BBC Documentry Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com