ADVERTISEMENT

തിരുവനന്തപുരം/കോഴിക്കോട് ∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ നീക്കത്തെ എതിർക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ഡോക്യുമെന്ററിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്കു പരാതി നൽകി. തിരുവനന്തപുരത്ത് പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പൊലീസില്‍ പരാതി നല്‍കി.

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബിജെപി നേതാവ് എം.ടി.രമേശ് മുന്നറിയിപ്പു നൽകി. അതിനിടെ, കോഴിക്കോട് നഗരത്തിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ കത്തു നൽകി. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കാൻ നീക്കമെന്നും ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

‘‘ഈ ഡോക്യുമെന്ററി ബിബിസി തന്നെ പിൻവലിച്ചിട്ടുള്ളതും പറയുന്ന കാര്യങ്ങൾ സുപ്രീംകോടതി ഉൾപ്പെടെ ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾ തള്ളിയതുമാണ്. ഇന്ത്യയിലെ ജനങ്ങളും നീതിന്യായ സംവിധാനങ്ങളും തള്ളിക്കളഞ്ഞ 20 വര്‍ഷം മുൻപത്തെ കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഉളളടക്കം. ലോക നേതാവായ നരേന്ദ്ര മോദിയെ അപമാനിക്കുന്നതിനോടൊപ്പം നാട്ടിൽ വർഗീയത ഇളക്കിവിട്ട് കലാപം ഉണ്ടാക്കാനുള്ള പരിശ്രമം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞ് അടിയന്തര നടപടികൾ കൈക്കൊള്ളം. നിയമവിരുദ്ധമായ പരിപാടി സംസ്ഥാന സര്‍ക്കാരും പൊലീസും തടയണം’ – സജീവന്‍ ആവശ്യപ്പെട്ടു.

ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നുമാണു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്. ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും കേന്ദ്രസർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.

English Summary: BJP Against BBC's Controversial Documentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com