ലക്നൗ∙ മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ അദ്ദേഹത്തെ പരിഹസിച്ചിരിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. പത്മവിഭൂഷൻ നൽകിയതിലൂടെ മുലായത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും അപഹസിക്കുകയാണ് ചെയ്തത്.
സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തെ ബഹുമാനിക്കുകയാണ് ലക്ഷ്യമെങ്കിൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ആയിരുന്നു നൽകേണ്ടിയിരുന്നതെന്ന് മൗര്യ കൂട്ടിച്ചേർത്തു.
പാർട്ടി വക്താവ് ഐ.പി.സിങ്ങും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ‘പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഒഴികെ, മറ്റൊരു ബഹുമതിയും മുലായം സിങ് യാദവിന് യോജിക്കില്ല. ഒട്ടും വൈകാതെ ഭാരതരത്ന നൽകാനുള്ള പ്രഖ്യാപനം നടത്തണം’ -ഐ.പി.സിങ് ട്വീറ്റ് ചെയ്തു.
സമാജ് വാദി പാർട്ടി സ്ഥാപകനും മൂന്നു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10നാണ് അന്തരിച്ചത്. മരണാനന്തര ബഹുമതിയായാണ് മുലായത്തിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചത്.
English Summary: Padma Vibhushan to Mulayam Singh Yadav a mockery of his stature: Party leader