ADVERTISEMENT

കാസർകോട് ∙ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്രയിൽ‌ യുഡിഎഫ് നേതാക്കളും ജാഥാ ലീഡർമാരായി പങ്കെടുക്കുന്നത് ചർച്ചയാവുന്നു. കാഞ്ഞങ്ങാടുനിന്നു തുടങ്ങിയ 34 ദിവസം നീളുന്ന ജാഥ ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. ഫെബ്രുവരി 21ന് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് എം.ലിജുവും 26ന് കൊല്ലത്ത് എൻ.െക.പ്രേമചന്ദ്രൻ എംപിയും ജാഥാ ക്യാപ്റ്റന്മാരാവും.  ആദ്യദിനം ജാഥ നയിച്ചത് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം.തോമസ് ഐസക് ആയിരുന്നു. കാഞ്ഞങ്ങാട് മുതൽ ചെറുവത്തൂർ വരെ അദ്ദേഹം ജാഥ നയിച്ചു.

കെ റെയിൽ പദ്ധതിയെ എതിർക്കുന്ന നിലപാടാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റേത്. ഈ സാഹചര്യത്തിൽ യുഡിഎഫ് നേതാക്കളും ജാഥയിൽ കെ റെയിൽ വിഷയം അവതരിപ്പിക്കാനിടയുണ്ട്. കെ റെയിൽ വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് പരിഷത്ത് വ്യക്തമാക്കുകയും ചെയ്തതോടെ യാത്രയിൽ സിപിഎം നേതാക്കൾ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് ചർച്ചയാണ്. പദയാത്രയിൽ സിപിഎം നേതാക്കളുടെ പങ്കാളിത്തവും വലിയതോതിലുണ്ട്. 34 ദിവസത്തെ ജാഥയിൽ ഓരോ ദിവസവും ഓരോ ജാഥാ ലീഡർമാരാണ്. പരിഷത്തിന്റെ ജാഥയിൽ സർക്കാരിനെതിരെ വിമർശനം ഉണ്ടായാൽ‌ അതു ചർച്ചയാവും.

പദയാത്രയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നേതാക്കൾ സർക്കാരിനെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞിരുന്നു. കെ റെയിൽ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്നും കേരളം ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് മുന്നിട്ട് നിൽക്കുമ്പോഴും മരുന്നു വിൽപനയിലും ആത്മഹത്യാ നിരക്കിലും മുൻപിലാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. കേരളത്തിന്റെ നേട്ടങ്ങൾ അതേ രീതിയിൽ കൊണ്ടു പോകാൻ കഴിയുന്നില്ലെന്ന പരാതിയും നേതാക്കൾ ഉയർത്തി. വരും ദിവസങ്ങളിൽ നടക്കുന്ന സംവാദങ്ങളിൽ ഇക്കാര്യങ്ങൾ കൂടുതലായി ചർച്ച ചെയ്യപ്പെട്ടേക്കാം. പരിഷത്തിന്റെ ആശങ്ങളുമായി യോജിക്കുന്നവരാണ് ജാഥയിൽ പങ്കെടുക്കുന്നത് എന്നാണ് യുഡിഎഫ് നേതാക്കളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നേതാക്കൾ പറഞ്ഞ മറുപടി.

∙കക്ഷി രാഷ്ട്രീയമില്ലെന്ന് വിശദീകരണം

അതേസമയം, പരിഷത്തിന് കക്ഷി രാഷ്ട്രീയമില്ലെന്ന് നേതാക്കൾ വിശദീകരിക്കുന്നു. 1990ൽ പരിഷത്ത് നടത്തിയ പദയാത്രയിൽ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പങ്കെടുത്തിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. സംഘടനയിൽ കൂടുതൽ ഉള്ളത് ഇടതുപക്ഷക്കാരാണെങ്കിലും മറ്റു രാഷ്ട്രീയക്കാരോട് സംഘടനയ്ക്ക് എതിർപ്പൊന്നുമില്ലെന്നും പരിഷത്തിന്റെ ആശയവുമായി ചേർന്നുപോകുന്ന എല്ലാവരെയും കൂടെ കൂട്ടി മാത്രമേ പുതിയ കാലത്തെ സാഹചര്യത്തിൽ പ്രശ്നങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാനാവു എന്നും സംഘടനയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

∙വിദേശപഠനം ഒരു ഭ്രാന്തുപോലെ: തോമസ് ഐസക്

കേരളത്തിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം.തോമസ് ഐസക് പറ‍ഞ്ഞു. ശാസ്ത്ര പരിഷത്തിന്റെ കേരള പദയാത്രയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോളജുകളിൽ 20 സീറ്റുകൾ വീതം ഒഴിഞ്ഞു കിടക്കുകയാണ്. സ്ഥലം പണയപ്പെടുത്തി ആണെങ്കിലും പുറത്തു പഠിക്കാനും ജോലിക്ക് പോകാനും ആണ് താൽപര്യം. ഇതൊരു ഭ്രാന്ത് പോലെയായിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ കുട്ടിയെ പുറത്തേക്ക് വിടുമ്പോൾ നമ്മുടെ മകനെയും വിട്ടേ പറ്റൂ എന്ന വാശി. ഗൾഫിൽ പോയാൽ തിരിച്ചു വരും. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ പഠിക്കാനായാലും ജോലിക്കായാലും പോയാൽ പിന്നെ തിരിച്ചുവരുന്നില്ല. അവരുടെ മക്കൾ അതിന് സമ്മതിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

∙പരിഷത്ത് എന്നും പ്രചോദനം: ജസ്റ്റിസ് കെ.ചന്ദ്രു

ഭരണഘടനയുടെ ആർട്ടിക്കിൾ 51ൽ ശാസ്ത്രബോധം പ്രചരിപ്പിക്കാൻ എല്ലാ പൗരന്മാർക്കും ഉത്തരവാദിത്തം നൽകുന്നുണ്ടെന്ന് പദയാത്ര ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കെ.ചന്ദ്രു പറഞ്ഞു. ഗുജറാത്തിലെ ഒരു ജഡ്ജി ഈയിടെ ഒരുപാട് പ്രഖ്യാപനങ്ങൾ നടത്തി. അവയെല്ലാം പശുവുമായി ബന്ധപ്പെട്ടത്. അതിലൊന്ന്, ചാണകത്തിന് അണുവികിരണത്തെ തടയാൻ കഴിയും എന്നായിരുന്നു. ശാസ്ത്രബോധം പ്രചരിപ്പിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തമുള്ള രാജ്യത്തെ ഒരു ജഡ്ജി ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിച്ചത് അദ്ഭുതപ്പെടുത്തുന്നു. നിയമങ്ങളും കോടതി വിധികളും കൊണ്ടുമാത്രം നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. അതിന് ജനകീയ ഇടപെടലുകൾ വേണം. അതിന് ശാസ്ത്രബോധമുള്ള ജനങ്ങൾ വേണം.

തമിഴ്നാട്ടിൽ തമിഴ് സയൻസ് ഫോറം എന്ന ശാസ്ത്ര സംഘടന സ്ഥാപിക്കാൻ ഞങ്ങൾക്ക് പ്രചോദനം നൽകിയത് പരിഷത്ത് ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ നരബലി അറിഞ്ഞപ്പോൾ അദ്ഭുതപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് അധ്യക്ഷത വഹിച്ചു. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഇ.ചന്ദ്രശേഖരൻ എംഎൽഎ, സി.പി.നാരായണൻ, പ്രഫ. ടി.പി.കുഞ്ഞിക്കണ്ണൻ, ടി.കെ.സുധാകരൻ, സി.എം.വിനയചന്ദ്രൻ, ടി.ഗംഗാധരൻ, എം.ദിവാകരൻ, എം.രാഘവൻ അതിയാമ്പൂർ, ജോജി കുട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു.

English Summary: UDF Leaders Will Also Participate in Padayatra of Kerala Sasthra Sahithya Parishad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com