ADVERTISEMENT

ഒരേ ബാച്ചിൽ സർവീസിൽ കയറിയ രണ്ട് ഇൻസ്പെക്ടർമാർ. ട്രെയിനിങ് കാലം മുതൽ ഇരട്ടകളെപ്പോലെ ഒരുമിച്ച് നടന്നവർ. ഒരാൾ സർവീസിലിരിക്കെ സ്വന്തം കൈകൊണ്ട് വെടിവച്ചു കൊന്നത് 111 പേരെ, 312 പേരെ വെടിവച്ച് കൊല്ലുന്നതിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. രണ്ടാമത്തെയാൾ വെടിവച്ചു കൊന്നത് 80 പേരെ. ഇവരുടെ കണ്ണിൽപ്പെടാതിരിക്കാൻ അധോലോകത്തെ വമ്പൻമാർ വരെ ഓടിയൊളിച്ചു. മുംബൈ അധോലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കൻമാരായിരുന്ന ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ, അരുൺ ഗാവ്‌ലി തുടങ്ങിയവർ അക്ഷരാർഥത്തിൽ വിറച്ചത് 1983 മഹാരാഷ്ട്ര പൊലീസ് ഇൻസ്പെക്ടർ ബാച്ചിൽനിന്ന് പുറത്തിറങ്ങിയ പ്രദീപ് ശർമ, വിജയ് സലാസ്കർ എന്നീ എൻകൗണ്ടർ സ്പെഷലിസ്റ്റുകൾക്ക് മുന്നിൽ മാത്രമാണ്. ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടക്കാലത്ത് വേർപിരിഞ്ഞെങ്കിലും അധോലോകത്ത് ആശ്വസിക്കാൻ ഒന്നുമില്ലായിരുന്നു. കാരണം, അവർ കൂടുതൽ വാശിയോടെ ദാവൂദിന്റെയും ഗാവ്‌ലിയുടെയും ഛോട്ടാരാജന്റെയും സംഘാംഗങ്ങളെ കൊന്നു തള്ളിക്കൊണ്ടിരുന്നു. വിജയ് സലാസ്കർ 2008ൽ മുംബൈ ഭീകരാക്രമണ സമയത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. പ്രദീപ് ശർമയാകട്ടെ ആദ്യം സർവീസിൽനിന്ന് പുറത്താക്കപ്പെട്ട് ജയിലിൽ പോകുകയും പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തുകയും ചെയ്തശേഷം ജോലി രാജി വച്ചു. ഒരു കാര്യം ഉറപ്പാണ്, മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധ പ്രവൃത്തികളും ഇവർക്കെതിരായ ആരോപണങ്ങളായി നിലനിൽക്കുമ്പോഴും, ഏതെങ്കിലുമൊരു അധോലോക സംഘത്തിന്റെ ഇരയായി ഏതു നിമിഷവും നിങ്ങൾ കൊല്ലപ്പെടാമെന്ന ഭീതിയിൽനിന്ന് മുംബൈ നഗരത്തെ രക്ഷിച്ചത് ശർമയും സലാസ്കറും അടക്കമുള്ള ഒരുപറ്റം എൻകൗണ്ടർ സ്പെഷലസിറ്റുകളാണ്. പ്രമുഖ പത്രപ്രവർത്തകനും മുംബൈ അധോലോകത്തെ ഓരോ അനക്കവും നിരീക്ഷിക്കുന്നയാളുമായ ഹുസൈൻ സെയ്ദിയുടെ ‘ദ് ക്ലാസ് ഓഫ് 83’ എന്ന പുസ്തകം പ്രദീപ് ശർമയുടെയും വിജയ് സലാസ്കറുടെയും കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ ‘ഡോംഗ്രി ടു ദുബായ്’ എന്ന പുസ്തകം മുംബൈ മാഫിയയുടെ 60 വർഷത്തെ സമ്പൂർണ ചരിത്രം വെളിപ്പെടുത്തുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘മുംബൈ മാഫിയ: പൊലീസ് Vs അണ്ടർവേൾഡ്’ ഉൾപ്പെടെ പൊലീസും അധോലോകവുമായുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com