കൊച്ചി∙ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിൽനിന്ന് തേക്ക് വെട്ടിക്കടത്തിയതിന് സസ്പെന്‍ഷനിലായ അടിമാലി മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോണിനെ ജോലിയില്‍ തിരിച്ചെടുത്തു. ജോജി ജോണിന്റെ സസ്പെഷന്‍ പിന്‍വലിച്ചു. പുനലൂര്‍ ഡിവിഷനില്‍ വര്‍ക്കിങ് പ്ലാന്‍ റേഞ്ചിലാണ് പുതിയ നിയമനം. നാലു മാസം മുൻപാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അടിമാലിയിലെ മറ്റൊരു മരംമുറി കേസിലും ജോജി ജോൺ പ്രതിയാണ്.
അടിമാലി മങ്കുവയിൽ നിന്ന് 8 തേക്ക് വെട്ടിക്കടത്തിയെന്നാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 6 മാസം മുൻപാണ് ജോജി ജോൺ, മുക്കുടം സെക്‌ഷൻ ഫോറസ്റ്റർ സന്തോഷ് കുമാർ, വില്ലേജ് ജീവനക്കാരൻ രഞ്ജിത് എന്നിവരെ പ്രതിയാക്കി കേസെടുത്തത്.
പ്രധാന പ്രതിയായ ജോജി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. 8 തേക്കുകളിൽ 6 എണ്ണം ഒരു വ്യക്തിയുടെ പുരയിടത്തിൽ നിന്നും 2 എണ്ണം റവന്യു ഭൂമിയിൽ നിന്നുമാണെന്നു വിജിലൻസ്, റവന്യു വിഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വെട്ടിക്കടത്തിയ ഉരുപ്പടികൾ കുമളിയിൽ ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും കണ്ടെടുത്തു.
English Summary: Suspended Forest range officer Reinstated