ബെംഗളൂരു∙ തമിഴ്നാട്ടിലെ ഹൊസൂരിന് സമീപം ആക്രമസക്തരായ ജനക്കൂട്ടം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഗജരാജ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിനു നേരെ ഇന്ന് രാവിലെ ഹൊസൂരിനും ഷൂലഗിരിക്കും ഇടയിലായിരുന്നു ആക്രമണം.

പ്രദേശത്ത് ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയായിരുന്നു. പുലർച്ചെ 5ന് ഇവിടെയെത്തിയ ബസ് 2 മണിക്കൂറോളം റോഡിൽ നിർത്തിയിട്ടു. തുടർന്നാണ് ജനക്കൂട്ടം ബസിനുനേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ഗ്ലാസുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിനുള്ളിൽ നിലത്ത് കിടന്നാണ് യാത്രക്കാർ കല്ലേറിൽ നിന്ന് രക്ഷപ്പെട്ടത്.

പിന്നീട് പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. യാത്രക്കാരെ ബെംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റു ബസുകളിൽ കയറ്റിവിട്ടു. ബസിന്റെ ഇന്നത്തെ തിരുവനന്തപുരത്തേയ്ക്കുള്ള സർവീസ് റദ്ദാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.

English Summary: KSRTC SWIFT Bus Attacked in Bengaluru