ADVERTISEMENT

തിരുവനന്തപുരം ∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു. ബജറ്റിൽ വിദ്യാർഥികളോട് കടുത്ത അവഗണനയാണ് കാട്ടിയതെന്ന് കെഎസ്‌യു തുറന്നടിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. അനേകായിരം വിദ്യാർഥികൾ അനുദിനം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുമ്പോഴും, നിലവിലെ വിദ്യാഭ്യാസ രംഗത്തിന് ആശ്വാസമാകുന്ന ഒറ്റ പ്രഖ്യാപനം പോലും ബജറ്റിലില്ലെന്ന് കെഎസ്‌യു ചൂണ്ടിക്കാട്ടി.  

‘‘അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും സ്വജനപക്ഷപാതം കൊണ്ടും കുത്തഴിഞ്ഞു കിടക്കുന്ന കേരളത്തിലെ സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ കൃത്യത വരുത്താനോ, നൂതന തൊഴിൽ സാധ്യതകൾക്ക് അനുസൃതമായി പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല. ആയുർവേദ കോളജിൽ അടക്കം പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകുന്ന സാഹചര്യത്തിൽ, ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാക്കാനുള്ള ക്രിയാത്മക നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി വർധന  സർക്കാർ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും’’– കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

∙ ‘ജനത്തിന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റ്’

കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്‌ ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും തഴഞ്ഞു. ഇവര്‍ക്ക് വായ്പ, പലിശ, സബ്സിഡി എന്നിവയില്‍ കാര്യമായ ഇളവ് നല്‍കിയില്ല. വൈദ്യുതി തീരുവ 5% കൂട്ടിയത് ഇരുട്ടടിയാണ്. കാര്‍ഷിക മേഖലയ്ക്ക് നീക്കിവച്ച തുക തുച്ഛമാണ്. കാര്‍ഷിക കടാശ്വാസ കമ്മിഷനു മാത്രം 400 കോടിയുടെ കടബാധ്യതയുണ്ട്. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് സപ്ലൈകോ 220 കോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്.

സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടാത്തത് കടുത്ത അനീതിയാണ്. വയനാട്, കുട്ടനാട്, തീരദേശ പാക്കേജ് എന്നിവയെല്ലാം സര്‍ക്കാര്‍ മറന്നു. പ്രഖ്യാപനപ്പെരുമഴ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ധനമന്ത്രി. നിലവിലെ കടബാധ്യത തീര്‍ക്കാന്‍ വീണ്ടും കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാർ. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും ഇതുവരെ തുക പൂര്‍ണമായും നല്‍കിയിട്ടില്ല. അവയുടെ കുടിശിക കുമിഞ്ഞു കൂടുമ്പോഴാണ് വീണ്ടും പദ്ധതിവിഹിതം പ്രഖ്യാപിക്കുന്നത്.

വിഭവ സമാഹരണത്തിന് നികുതിയിതര വരുമാനമാര്‍ഗം കണ്ടെത്താതെ കെട്ടിട നികുതിയും വാഹനനികുതിയും വര്‍ധിപ്പിച്ച് നികുതി ഭീകരത നടപ്പാക്കുകയാണ് സര്‍ക്കാര്‍. തൊഴിലവസരം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളില്ല. സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന, കേരള ചരിത്രത്തിലെ ഏറ്റവും മോശം ജനദ്രോഹ ബജറ്റാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

English Summary: KSU, KC Venugopal MP Respond To Kerala Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com