ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിനെ ആശങ്കയിലാഴ്ത്തി വ്യോമമേഖലയിൽ കടന്ന ചൈനീസ് ചാരബലൂണിനെ ഒടുക്കം വ്യോമസേന വെടിവച്ചുവീഴ്ത്തി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് സൗത്ത് കാരലൈനയിൽ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽവച്ചാണ് വെള്ള ബലൂണിനെ യുഎസ് സേന വെടിവച്ചുവീഴ്ത്തിയത്. അവശിഷ്ടങ്ങളിൽനിന്ന് എല്ലാ ഉപകരണങ്ങളും വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പെന്റഗൺ തുടങ്ങി.

ബലൂൺ യുഎസ് വ്യോമമേഖലയിൽ കണ്ടെത്തിയതിനു പിന്നാലെ യുഎസ് – ചൈന നയതന്ത്രതലത്തിലെ പ്രതിസന്ധി ഉടലെടുത്തിരുന്നു. കാലാവസ്ഥാ പഠനത്തിനുള്ള സിവിലിയൻ ബലൂണാണ് ഇതെന്നാണ് ചൈനയുടെ അവകാശവാദം. കാറ്റിന്റെ ഗതിമാറിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടതാണെന്നും അവർ പറയുന്നു. എന്നാൽ ചൈനയുടെ ചാര ബലൂൺ ആണിതെന്ന വാദമാണ് യുഎസ് ഉയർത്തുന്നത്.

ബലൂണിൽ സെൻസറുകളും നിരീക്ഷണ ഉപകരണങ്ങളും ഉണ്ടെന്നും അതു നിയന്ത്രിക്കാൻ പറ്റുന്നതാണെന്നും പറയുന്നു. ആണവപോർമുനകൾ സൂക്ഷിച്ചിരുന്ന മോണ്ടാന സംസ്ഥാനത്തെ പ്രദേശങ്ങൾക്കു മുകളിലൂടെയും ബലൂൺ സഞ്ചരിച്ചുവെന്നാണ് പെന്റഗണിന്റെ നിലപാട്.

∙  മൂന്നു സ്കൂൾ ബസുകളുടെ വലുപ്പം

അമേരിക്കയുടെ മുകളിലൂടെ കിഴക്കോട്ട് സഞ്ചരിച്ച, മൂന്നു സ്കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂൺ ആയിരുന്നു ഇത്. 60,000 അടി മുകളിലൂടെയായിരുന്നു സഞ്ചാരപഥം. ഈ ബലൂണിനെ കുറച്ചു നാളുകളായി പെന്റഗൺ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ജനുവരി 28നാണ് ബലൂൺ അലാസ്കയിൽ പ്രവേശിച്ചത്. 30ന് കാനഡയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചു. 31ന് തിരിച്ച് നോർത്തേൺ ഐഡഹോയുടെ മുകളിലെത്തി.

ചൊവ്വാഴ്ച ഇതേക്കുറിച്ചു പ്രസിഡന്റ് ജോ ബൈഡനെ വിവരം അറിയിച്ചുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഡപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാനും, വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനയുടെ മുതിർന്ന ഉദ്യോഗസ്ഥനുമായി സംസാരിച്ചു. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ കണ്ട പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ ബലൂണിൽ ആയുധങ്ങളില്ലെന്നു സ്ഥിരീകരിച്ചു.

എന്നാൽ ആയുധങ്ങൾ ഇല്ലെങ്കിലും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പിഴവുകളും മറ്റും മനസ്സിലാക്കാൻ ചൈന ഇതു ഉപയോഗിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഉപഗ്രഹങ്ങൾക്കു തിരിച്ചറിയാൻ സാധിക്കാത്ത ഇലക്ട്രോ മാഗ്നെറ്റിക് എമിഷൻ തിരിച്ചറിയാൻ ഈ ബലൂണിനു സാധിച്ചേക്കുമെന്നാണ് ഇവരുടെ ആശങ്ക. യുഎസിന്റെ ആയുധ സംവിധാനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതരം താഴ്ന്ന റേഡിയോ ഫ്രീക്വൻസികൾ തിരിച്ചറിയാൻ ഇവയ്ക്കു സാധിച്ചേക്കുമെന്നും പറയപ്പെടുന്നു.

∙ വെടിവയ്ക്കാൻ തീരുമാനം

മോണ്ടാനയ്ക്കു മുകളിൽ ബലൂൺ പറക്കാൻ തുടങ്ങിയതോടെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എത്രയും പെട്ടെന്ന് വെടിവച്ചിടാൻ ബൈഡൻ നിർദേശം നൽകുകയായിരുന്നു. ആണവായുധങ്ങൾ സൂക്ഷിച്ചിരുന്ന മേഖലകളിൽ ബലൂൺ എത്തിയതോടെയാണ് എത്രയും പെട്ടെന്ന് വെടിവച്ചിടാൻ നിർദേശം നൽകിയത്. വലുപ്പമേറിയതായതിനാൽ ഇത്രയും മുകളിൽനിന്ന് വെടിവച്ചിടുമ്പോൾ അവശിഷ്ടങ്ങൾ കിലോമീറ്ററുകൾക്കപ്പുറം വരെ വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തെത്തിയെങ്കിലും കടലിനു മുകളിലെത്തുമ്പോൾ വെടിവച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയത്.

സൗത്ത് കാരലൈനയുടെ തീരത്തുനിന്ന് ആറു നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോഴാണ് വെടിവച്ചിട്ടത്. വിർജീനിയയിലെ ലാങ്‌ലെ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന എഫ്–22 ഫൈറ്റർ ജെറ്റ് വിമാനം 58,000 അടി മുകളിൽ വച്ച് എഐഎം–9എക്സ് സൈഡ്‌വിൻഡെർ ഹ്രസ്വദൂര മിസൈൽ ഉപയോഗിച്ചാണ് ബലൂൺ വീഴ്ത്തിയത്. മിസൈൽ വിക്ഷേപത്തിനു പിന്നാലെ ആകാശത്ത് വെള്ളപ്പുക പരക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ അറ്റ്‌ലാന്റിക്കിലേക്കു വീഴുന്നതിന്റെയും ദൃശ്യങ്ങൾ ആളുകൾ ലൈവ് ആയി കണ്ടിരുന്നു.

ചാരബലൂൺ വെടിവച്ചിട്ടതിനു പിന്നാലെ ആകാശത്തു പരന്ന വെളുത്ത പുക. (Photo by Haley WALSH / AFP)
ചാരബലൂൺ വെടിവച്ചിട്ടതിനു പിന്നാലെ ആകാശത്തു പരന്ന വെളുത്ത പുക. (Photo by Haley WALSH / AFP)

∙ കണ്ടെത്താൻ മുങ്ങൽവിദഗ്ധരും

അവശിഷ്ടങ്ങൾ കണ്ടെടുക്കാനായി നിരവധി കപ്പലുകളാണു പ്രദേശത്ത് എത്തിയിരിക്കുന്നത്. മുങ്ങൽവിദഗ്ധരും സ്ഥലത്തുണ്ട്. ആളില്ലാ മുങ്ങിക്കപ്പലുകളും യുഎസ് ഇറക്കി. വെള്ളത്തിനടിയിലേക്കു കടന്നുചെന്ന് കൃത്യസ്ഥലം കണ്ടെത്തി കപ്പലുകൾക്കും മുങ്ങൽ വിദഗ്ധർക്കും നിർദേശം നൽകാൻ ഇവയ്ക്കു സാധിക്കും. എഫ്ബിഐ ഉദ്യോഗസ്ഥരും മറ്റ് രഹസ്യാന്വേഷണ വിദഗ്ധരും സ്ഥലത്തുണ്ട്.

അവശിഷ്ടങ്ങൾ ഏഴു മൈൽ ദൂരത്തിലും 47 അടി ആഴത്തിലുമാണ് വീണിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കുറച്ചുകൂടി ആഴത്തിൽ പതിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ അവശിഷ്ടങ്ങൾ മുഴുവനും അധികം വൈകാതെതന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

കാരലൈന തീരത്തിനു മുകളിൽ താൽക്കാലികമായി വ്യോമമേഖല അടച്ചിട്ടു. മിർട്ടിൽ ബീച്ച്, ചാൾസ്റ്റൺ, സൗത്ത് കാരലൈന, വിൽമിങ്ടൻ, നോർത്ത് കാരലൈന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടു.

∙ ഉപയോഗിച്ചത് രണ്ടാം ലോക മഹായുദ്ധത്തിൽ

ചാര ബലൂണുകളുടെ ഉപയോഗം ഏറ്റവും കൂടുതലുണ്ടായിരുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്താണ്. അന്ന് ആയിരക്കണക്കിന് ഹൈഡ്രജൻ ബലൂണുകൾ ജപ്പാൻ ഇറക്കിയിരുന്നു. ഇവയിൽ നൂറിലധികം ബലൂണുകളും യുഎസിലും കാനഡയിലുമാണ് അടിഞ്ഞത്. 1945 മേയിൽ യുഎസിലെ ഒറിഗോണിൽ ഒരെണ്ണം പൊട്ടിത്തെറിച്ച് 6 പേർ കൊല്ലപ്പെട്ടിരുന്നു.

ലോകമഹായുദ്ധത്തിനു പിന്നാലെ അമേരിക്കൽ ബലൂണുകൾക്കു അന്യഗ്രഹജീവികളുടെ കഥാപശ്ചാത്തലം കൂടി വന്നു. ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് കുറഞ്ഞത് മൂന്നു തവണ യുഎസ് വ്യോമമേഖലയിൽ ചൈനീസ് ചാര ബലൂണുകൾ എത്തിയിരുന്നു. ബൈ‍ഡന്റെ കാലത്ത് ഒരെണ്ണം നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയും ദിവസം അത് വ്യോമ മേഖലയിൽ നിന്നിരുന്നില്ല.

English Summary: China spy balloon: Many questions about the suspected spy in the sky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com