ADVERTISEMENT

തിരുവനന്തപുരം∙ ഓരോ കാലത്തെയും സാമൂഹിക സാഹചര്യങ്ങളില്‍ ജനങ്ങളുടെ അവസ്ഥ പരിഗണിച്ചു വേണം നികുതി, നിരക്ക് വര്‍ധനകള്‍ നടപ്പാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രളയവും മഹാമാരിയും കഴിഞ്ഞ് സാമ്പത്തിക മാന്ദ്യത്തിന് സമാനമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ജനങ്ങള്‍ കടന്നു പോകുന്നത്. എല്ലാ വീടുകളിലേക്കും ജപ്തി നോട്ടിസുകള്‍ പ്രവഹിക്കുകയാണ്. സാധാരണക്കാര്‍ കടക്കെണിയിലാണ്. ഇതിനൊപ്പമാണ് രൂക്ഷമായ വിലക്കയറ്റവും.

കേരളത്തിലെ സാധാരണക്കാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മനസിലാക്കാതെ, സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേര് പറഞ്ഞാണ് നികുതിയും വാട്ടർ ചാർജും ഒറ്റയടിക്ക് കൂട്ടിയത്. നിയമസഭ സമ്മേളനം നടക്കുന്നതിനിടെ വാട്ടർ ചാർജ് കൂട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത് സഭയോടുള്ള അനാദരവാണ്. നിയമസഭയെ അറിയിച്ചുകൊണ്ടായിരുന്നു ആ ഉത്തരവ് ഇറക്കേണ്ടിയിരുന്നതെന്ന് സതീശൻ പറഞ്ഞു.

ബജറ്റിലൂടെ 4000 കോടിയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചതിലും ഇന്ധന വില കൂട്ടിയതിലുമുള്ള പ്രതിഷേധം ജനങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പിറ്റേ ദിവസം തന്നെ വാട്ടർ ചാർജും കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തൊരു ധൈര്യമാണിതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണെന്ന് പറഞ്ഞ വൈദ്യുതി മന്ത്രിയും വൈദ്യുത ചാര്‍ജും സെസും കൂട്ടി. ഈ ഭാരമെല്ലാം സാധാരണക്കാരുടെ തലയിലേക്കാണ് എടുത്ത് വയ്ക്കുന്നത്.

വാട്ടർ ചാർജ് ഒരു പൈസയല്ലേ കൂട്ടിയതെന്നാണ് ജലവിഭവ മന്ത്രി ചോദിക്കുന്നത്. പത്തു കിലോലീറ്റര്‍ ഉപയോഗിക്കാന്‍ 44 രൂപയാണ് ഇപ്പോള്‍ ചെലവ്. 44 രൂപ കൊടുക്കുന്നവര്‍ ഇനി മുതല്‍ 144 രൂപ കൊടുക്കണം. 88 രൂപ കൊടുത്തവര്‍ 288 രൂപ കൊടുക്കണം. 20 മുതല്‍ 30 വരെയാണ് വീടുകളിലെ ശരാശരി ഉപയോഗം. 142 രൂപ കൊടുക്കേണ്ട സ്ഥാനത്ത് 300 രൂപയും കൂട്ടി 442 രൂപ കൊടുക്കണം. എന്നിട്ടാണ് ഒരു പൈസയല്ലേ കൂട്ടിയതെന്നു മന്ത്രി പറയുന്നത്. ഇത് എന്തൊരു മര്യാദയാണ്? ജനങ്ങള്‍ പ്രയാസപ്പെട്ട് ജീവിതം തള്ളി നീക്കുന്നതിനിടെ നിങ്ങള്‍ മാറിമാറി അവരുടെ കരണത്തടിക്കുകയാണ്. എന്നിട്ടാണ് ഒരു പൈസയല്ലേ കൂട്ടിയതെന്ന ന്യായവുമായി വരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ വ്യവസ്ഥ അനുസരിച്ച് എല്ലാ വര്‍ഷവും വാട്ടർ ചാർജ് 5 ശതമാനം വീതം ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ 5 വര്‍ഷം കഴിയുമ്പോള്‍ 500 കോടിയുടെ ലാഭമുണ്ടാകും. കണക്ഷന്‍ കൂടി വര്‍ധിക്കുമ്പോള്‍ അത് 1000 കോടിയാകും. കുടിശിക പിരിച്ചെടുക്കുന്നതിലെ ജല അതോറിറ്റിയുടെ പരാജയം കൂടി സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. വെള്ളം കിട്ടാത്ത സ്ഥലങ്ങളിലും ബില്‍ കൊടുക്കുന്നുണ്ട്. ജല അതോറിറ്റിയുടെ വിതരണ നഷ്ടം 45 ശതമാനമാണ്. അതിന്റെ ഭാരവും സാധാരണക്കാരന് മേലാണ്. ഒരു പ്രഫഷനിലസവും ഇല്ലാത്ത പൊതുമേഖലാ സ്ഥാപനമായി ജല അതോറിറ്റി മാറി.

പൊതുമേഖലാ സ്ഥാപനത്തിന്റെ പരാജയം നിയമസഭയില്‍ ചൂണ്ടിക്കാട്ടി അത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരെ ശത്രുക്കളാക്കാനുള്ള ചതുരോപായമാണ് മന്ത്രി പയറ്റുന്നത്. ജല അതോറിറ്റിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ജീവനക്കാരെ മുഴുവന്‍ മോശക്കാരാക്കിയെന്ന് വ്യാഖ്യാനിക്കേണ്ട. മന്ത്രി ആയതുകൊണ്ടോ അപ്പുറത്ത് പോയതു കൊണ്ടോ ആണ് റോഷി അഗസ്റ്റിന്‍ ഇത്തരം മറുപടികള്‍ പറയുന്നത്. ആരുടെ മുന്‍പിലും പറയാനുള്ളത് പറയും. ജനപ്രതിനിധികളെന്ന നിലയില്‍ നിരന്തരം അനുഭവിക്കുന്ന കാര്യങ്ങള്‍ നിയമസഭയില്‍ അല്ലാതെ പുറത്തു പോയി പറയണോ?

സര്‍ക്കാര്‍ ജനങ്ങളെ ശത്രുക്കളോടെന്ന പോലെ ജനങ്ങളോട് പെരുമാറുകയാണ്. നികുതി വര്‍ധനവിന്റെ പരമ്പര തന്നെ ഉണ്ടാകുകയാണ്. നിയമസഭ പോലും അറിയാതെ വാട്ടർ ചാർജ് കൂട്ടിയിട്ട് മന്ത്രി അതിനെ ന്യായീകരിക്കുകയാണ്. കൊടുക്കുന്നതിന്റെ മൂന്നിരട്ടി തുക അടുത്ത ബില്‍ മുതല്‍ കൊടുക്കേണ്ട അവസ്ഥയിലാണ് ഒരു പൈസയെന്ന് പറഞ്ഞ് ന്യായീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary: Opposition Leader VD Satheesan on Water Charge Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com