‘വെടിവച്ചിട്ട ചാരബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറില്ല; വീണ്ടെടുത്ത് പരിശോധിക്കും’

APTOPIX US Chinese Balloon South Carolina
യുഎസ് സൈന്യം വെടിവച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിനു മുകളിൽ (ചിത്രത്തിന് കടപ്പാട്: (Chad Fish via AP)
SHARE

വാഷിങ്ടൻ ∙ മൂന്നു നാൾ നീണ്ടുനിന്ന ദുരൂഹതയ്ക്കൊടുവിൽ യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ശ്രമം. അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വീണ്ടെടുക്കുന്ന അവശിഷ്ടങ്ങൾ ചൈനയ്ക്കു കൈമാറാൻ പദ്ധതിയില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണ് ഇതെന്ന് ചൈന വാദിക്കുമ്പോഴും, ചാരപ്രവർത്തനം തന്നെയാണ് ഉദ്ദേശ്യമെന്നാണ് യുഎസിന്റെ മറുവാദം.

ചാരപ്രവർത്തനത്തിനുള്ള ചൈനീസ് ഉപകരണം എന്നു ചൂണ്ടിക്കാട്ടി മിസൈൽ ഉപയോഗിച്ചാണ് യുഎസ് സൈന്യം ബലൂൺ തകർത്തത്. കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ബലൂൺ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. സമുദ്രത്തിനു മുകളിൽ നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.

‘‘സമുദ്രത്തിനു മുകളിൽനിന്ന് ചില അവശിഷ്ടങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ, കാലാവസ്ഥ പ്രതികൂലമായതിനാൽ കടലിനടിയിൽ പരിശോധന നടത്താൻ സാധിക്കുന്നില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ കടലിനടിയിലും പരിശോധന നടത്താനാകുമെന്നാണ് കരുതുന്നത്’ – യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് ബലൂൺ ആദ്യമായി യുഎസിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കാനഡയിലെ അലാസ്കയിലൂടെ സഞ്ചരിച്ച് ഐഡഹോയ്ക്കു മുകളിലൂടെ ബലൂൺ വീണ്ടും യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചു. അപകടമില്ലാതെ ബലൂൺ താഴെയിറക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അനുമതി നൽകി. തുടർന്ന് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 1.09ന് ആണ് ബലൂൺ വീഴ്ത്തിയത്.

വഴിതെറ്റി പറന്ന കാലാവസ്ഥാ ബലൂൺ ആണെന്ന ചൈനയുടെ അവകാശവാദം കളവാണെന്നും യുഎസിലെയും കാനഡയിലെയും സൈനികമേഖലകൾ നിരീക്ഷിക്കുകയായിരുന്നു ബലൂണിന്റെ ലക്ഷ്യമെന്നും പ്രതിരോധ സെക്രട്ടറി ആരോപിച്ചു. ബലൂൺ വെടിവച്ചിട്ട യുഎസ് നടപടി അമിത പ്രതികരണമാണെന്നും ഇതിനോട് ഉചിതമായി പ്രതികരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

English Summary: "No Intention" To Return 'Spy' Balloon Debris To China: US "No Intention" To Return 'Spy' Balloon Debris To China: US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS